വത്തിക്കാൻ: ഇടപെടലുകളിലൂടെയും നിലപാടുകളിലൂടെയും ഹൃദ്യമായ പെരുമാറ്റത്തിലൂടെയും ലോകത്തിന്റെ മനംകവർന്ന ഫ്രാൻസിസ് മാർപാപ്പയുടെ ജീവിതം അഭ്രപാളിയിൽ. ഫ്രാൻസിസ് പാപ്പായെക്കുറിച്ചുള്ള സിനിമ പോപ് ഫ്രാൻസിസ്- എ മാൻ ഓഫ് ഹിസ് വേഡ് തിയറ്ററുകളിലെത്തി. അമേരിക്കയിലെ നൂറോളം തിയറ്ററുകളിലും യുകെയിലുമാണ് ചിത്രം റിലീസ് ചെയ്തത്.
ലോകജനതയുടെ ഹൃദയം കവർന്ന ജനകീയരായ മാർപാപ്പമാരിൽ ഒരാളായ ഫ്രാൻസിസ് പാപ്പായുടെ ലളിത ജീവിതം ഏറെ പ്രകീർത്തിക്കപ്പെട്ടിരുന്നു. മാർപാപ്പയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ചാണ് ലോകത്തിനുതന്നെ പ്രചോദനമാകുന്ന ഇദ്ദേഹത്തിന്റെ ജീവിതം ഡോക്യുമെന്ററി ചിത്രത്തിലൂടെ പ്രേക്ഷകർക്കു മുന്നിലേക്കെത്തിച്ചത്.
മനുഷ്യ സ്നേഹിയായ, മാനവികതയുടെ പര്യായമായ, ഒരു മഹത് വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. പ്രസംഗങ്ങളല്ല, പ്രവൃത്തിയാണ് പ്രധാനമെന്ന ആശയമാണ് അദ്ദേഹത്തിന്റെ ജീവിതം ലോകത്തോടു പറയുന്നത്. ഒരു ജീവചരിത്രം എന്നതിലുപരി പാപ്പായോടൊപ്പമുള്ള വ്യക്തിഗത യാത്ര എന്ന രീതിയിലാണ് ഡോക്യുമെന്ററി അവതരിപ്പിച്ചിരിക്കുന്നത്.
സുപ്രസിദ്ധ സംവിധായകൻ വിം വെൻഡേഴ്സ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിലൂടെ കുടുംബങ്ങളുടെ ദൗത്യം, ഭൗതികത, അസമത്വം, പരിസ്ഥിതി, കുടിയേറ്റം, സാമൂഹ്യനീതി, മരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു പാപ്പാ സംവദിക്കുന്നുണ്ട്. തിരുസഭയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ദരിദ്രരെക്കുറിച്ചുള്ള തന്റെ ആശങ്കകളും അദ്ദേഹം പങ്കുവയ്ക്കുന്നു. ഓരോ കാഴ്ചക്കാരനും ഫ്രാൻസിസ് പാപ്പായോട് മുഖാമുഖം സംസാരിക്കുന്നു എന്ന പ്രതീതിയുളവാക്കുന്ന ശൈലിയിലുള്ള സംവാദരൂപമാണ് ചിത്രത്തിന്റെ പ്രത്യേകത.
വത്തിക്കാൻ കമ്യൂണിക്കേഷൻ വിഭാഗം തലവനായ മോണ്‍. ഡോരിയോ വിഗാനോയാണ് ഡോക്യുമെന്ററി യാഥാർഥ്യമാക്കാൻ മുന്നിട്ടിറങ്ങിയത്. വത്തിക്കാൻ ടിവി ആർക്കൈവ്സിലെ ചിത്രങ്ങളും വീഡിയോകളും ഈ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്.
ബെസ്റ്റ് ഡോക്യുമെന്ററി ഫീച്ചറിൽ മൂന്നു പ്രാവശ്യം അക്കാഡമി അവാർഡിനായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുള്ള ജർമൻ സംവിധായകനാണ് ചിത്രം ഒരുക്കിയ വിം വെൻഡേഴ്സ്. ഇന്നു ലോകത്തിലെ അതിശക്തരായ ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കളും മാർപാപ്പയ്ക്കൊപ്പം ചിത്രത്തിൽ എത്തിയിട്ടുണ്ട്. തുർക്കി പ്രസിഡന്റ് റെസിപ് തയ്യിപ് എർദോഗൻ, മുൻ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, ജർമനിയുടെ പ്രഥമ വനിതാ ചാൻസലർ അംഗലാ മെർക്കൽ, ഇസ്രയേലിന്റെ മുൻ പ്രസിഡന്റും പ്രധാന മന്ത്രിയുമായിരുന്ന ഷിമോണ്‍ പെരസ്, അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക് ഒബാമ, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, പത്നി മെലാനിയ ട്രംപ് എന്നിവരെ കൂടാതെ സംവിധായകൻ വിം വണ്ടേഴ്സും ഡോക്യുമെന്ററിയിൽ മാർപാപ്പയ്ക്കൊപ്പം മിന്നിമറയുന്നു. ലോറന്റ് പെറ്റിഗന്റാണ് ചിത്രത്തിനു സംഗീതം പകർന്നിരിക്കുന്നത്. നിർ മാക്സിൻ ഗോഡിക് എഡിറ്റിംഗ് നിർവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.