ബംഗ്ളാദേശ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: പ്രതികളെ തിരിച്ചറിഞ്ഞു
Thursday, February 28, 2013 11:35 PM IST
ആലുവ: കൊടുങ്ങല്ലൂരിലെ വാടകവീട്ടില്‍ ബംഗ്ളാദേശ് യുവതിയെ തടവില്‍ പാര്‍പ്പിച്ച് പലര്‍ക്കും കാഴ്ചവച്ച കേസില്‍ അറസ്റിലായ 11 പേരില്‍ ഒരാളെയൊഴിച്ച് മറ്റെല്ലാവരെയും തിരിച്ചറിയല്‍ പരേഡില്‍ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ജാമ്യം തേടിയ പെരുമ്പാവൂര്‍ സ്വദേശിയായ പ്ളൈവുഡ് വ്യവസായിയേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കേസില്‍ ഒരു പ്രതിയെ കൂടി പിടികിട്ടാനുണ്ട്. ആകെ 12 പേരാണ് പ്രതിപട്ടികയിലുള്ളത്. 11 പേരെയും പോലീസ് പിടികൂടിയിരുന്നു. ഏജന്റായി പ്രവര്‍ത്തിച്ചിരുന്ന കുറവിലങ്ങാട് സ്വദേശി എഡിസനെയാണ് പെണ്‍കുട്ടി തിരിച്ചറിയാതിരുന്നത്.

ബംഗ്ളാദേശില്‍ നിന്നു കൊല്‍ക്കത്തയില്‍ കൊണ്ടുവന്ന പത്തൊമ്പതുകാരിയെ അവരുടെ ബന്ധുവായ സ്ത്രീ വില്‍ക്കുകയായിരുന്നു. ആലുവ വനിതാ സിഐ രാധാമണിക്ക് കിട്ടിയ രഹസ്യ സന്ദേശമാണ് ഈ പെണ്‍വാണിഭ സംഘത്തെ പിടികൂടാന്‍ ഇടയാക്കിയത്.

ഇന്നലെ തിരിച്ചറിഞ്ഞ പ്രതികളില്‍ സംസ്ഥാന ക്രിക്കറ്റ് ടീമിന്റെ ഫിസിയോ തെറാപ്പിസ്റ് ദിലീപ് സിംഗും ഉള്‍പ്പെടുന്നു. പോലീസ് നടത്തിയ റെയ്ഡില്‍ പെരുവന്താനം സ്വദേശി ഷഫിന്‍ മാത്യു, നെടുമങ്ങാട് സ്വദേശിനി രജനി, മുറിഞ്ഞപുഴ സിജോ എന്നിവരെയാണ് ആദ്യം പിടികൂടിയത്. പിന്നീട് പ്രതികളില്‍ നിന്നു കിട്ടിയ വിവരമനുസരിച്ച് കുറവിലങ്ങാട് സ്വദേശി എഡിസണ്‍, പെരുമ്പാവൂര്‍ സ്വദേശി ഷിഹാബ്, തിരുവനന്തപുരം സ്വദേശി അവിനാശ് എന്നിവര്‍ അറസ്റിലായി. തുടര്‍ന്ന് വാടാനപ്പിള്ളി സ്വദേശി ദീപക് അശോക്, തുറവൂര്‍ സ്വദേശി അര്‍ഷാദ്, തിരുവനന്തപുരം സ്വദേശി ദിലീപ് സിംഗ് എന്നിവരും പിടിയിലാവുകയായിരുന്നു. പിടികൂടാനുള്ള പ്രതിക്കുവേണ്ടി പോലീസ് ഊര്‍ജിതമായ തെരച്ചിലിലാണ്.


പെണ്‍കുട്ടിയുടെ വീസ കാലാവധി മാര്‍ച്ച് 13ന് അവസാനിക്കും. അതിനു മുമ്പ് പ്രതികളെയെല്ലാം പിടികൂടാനാകുമെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്നുമാണ് പോലീസിന്റെ നിഗമനം. ആലുവ സിഐ ജയകൃഷ്ണനാണ് അന്വേഷണത്തിനു നേതൃത്വം കൊടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.