സര്‍ക്കാരിന്റെ മദ്യവില്പനശാലകളും അടച്ചുപൂട്ടണം: ജോണി നെല്ലൂര്‍
സര്‍ക്കാരിന്റെ മദ്യവില്പനശാലകളും അടച്ചുപൂട്ടണം: ജോണി നെല്ലൂര്‍
Thursday, September 18, 2014 12:23 AM IST
കൊച്ചി: സര്‍ക്കാരിന്റെ ബിവറേജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്പനശാലകളും അടച്ചുപൂട്ടണമെന്നു കേരള കോണ്‍ഗ്രസ്-ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജനങ്ങളുടെ സംശയം തീര്‍ക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗമില്ല. മദ്യവില്‍പനയുടെ 20 ശതമാനം നിര്‍ത്തലാക്കിയതുകൊണ്ടു മാത്രം മദ്യനിരോധനം നടപ്പാവില്ല. 80 ശതമാനം വില്‍പന നടത്തുന്നതു സര്‍ക്കാര്‍ വക ഔട്ട്ലെറ്റുകളിലൂടെയാണ്. നാട്ടിലെ ബാറുകള്‍ അടച്ചതോടെ ബാറുകള്‍ വീടുകളിലേക്കു മാറി.

ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യാപകമായി അനുവദിക്കരുതെന്നാണു അഭിപ്രായം. എന്നാല്‍, ടൂറിസ്റുകള്‍ ധാരാളമായി വരുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തു ബിയര്‍, വൈന്‍ പാര്‍ലറുകള്‍ ആവശ്യമാണ്. മദ്യനിരോധനം യുഡിഎഫ് എടുത്ത തീരുമാനമാണ്. ഇതുമായി മുന്നോട്ടുപോകുക തന്നെ ചെയ്യും. 418 ബാറുകള്‍ അടച്ചിട്ടതു ചര്‍ച്ച നീണ്ടുപോയതോടെ വന്ന വെള്ളം നിന്ന വെള്ളം കൊണ്ടുപോയ സ്ഥിതിയിലായി.


മദ്യനിരോധനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഗോളടിച്ചു എന്നതില്‍ സംശയമില്ല. എന്നാല്‍, മദ്യനിരോധനം ഒരിടത്തും വിജയിച്ചിട്ടില്ല. മദ്യവര്‍ജനത്തിലൂടെ ജനങ്ങളെ ബോധവത്കരിച്ചു ഘട്ടംഘട്ടമായി നിരോധിക്കുകയാണു വേണ്ടത്. ഒരു വ്യവസായത്തെ പെട്ടെന്നു തകര്‍ക്കുന്ന നിലപാടു വേണ്ടിയിരുന്നില്ല. സ്വാഭാവികനീതി കിട്ടിയില്ലെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റുപറയാനാവില്ല. കൃത്യമായ ഗൃഹപാഠം ചെയ്യാതെയാണു മുഖ്യമന്ത്രി ഈ തീരുമാനമെടുത്തതെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും മനസിലാക്കാവുന്നതാണെന്നും ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് യോഗം ബിയര്‍, വൈന്‍ പാര്‍ലറുകള്‍ പ്രശ്നം ചര്‍ച്ച ചെയ്തില്ലെന്നും സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ മദ്യനിരോധനം എങ്ങനെ നടപ്പിലാക്കാം എന്നതാണു ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.