പ്രവേശനം സ്വന്തംനിലയില്‍ നടത്തേണ്ടിവരുമെന്നു സ്വാശ്രയ എന്‍ജി. കോളജ് മാനേജ്മെന്റ് അസോ.
Friday, November 28, 2014 1:21 AM IST
കൊച്ചി: സ്വാശ്രയ എന്‍ജിനിയറിംഗ് കോളജുകളുടെ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചര്‍ച്ച ചെയ്തെടുത്ത തീരുമാനങ്ങള്‍ ഉള്‍പ്പെടുത്താതെ പ്രവേശന കമ്മീഷണര്‍ പുതിയ പ്രോസ്പെക്ടസ് അച്ചടിക്കാന്‍ തയാറെടുക്കുകയാണെന്നു സ്വാശ്രയ എന്‍ജിനിയറിംഗ് കോളജ് മാനേജ്മെന്റ് അസോസിയേഷന്‍ ചീഫ് പേട്രണ്‍ ഡോ.ജി.പി.സി. നായര്‍. മറ്റു സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കു കേരളത്തിലെ സ്ഥാപനങ്ങളില്‍ വന്നുപഠിക്കാന്‍ പറ്റാത്ത തരത്തിലാണു പ്രോസ്പെക്ടസില്‍ നേറ്റിവിറ്റി സംബന്ധിച്ച് ആറാം വകുപ്പ്. ആ വകുപ്പ് മാറ്റാമെന്നു മുഖ്യമന്ത്രി ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, മാറ്റമില്ലാതെയാണു പ്രവേശന കമ്മീഷണര്‍ പ്രോസ്പെക്ടസ് അച്ചടിക്കാന്‍ ഒരുങ്ങുന്നത്.

അഡ്മിഷന്‍ കൌണ്‍സലിംഗ് നടത്തുന്നതും ക്ളോസ് ചെയ്യുന്നതും പുതുവര്‍ഷ ക്ളാസ് തുടങ്ങുന്ന തീയതി നിശ്ചയിക്കുന്നതും നീട്ടിക്കൊണ്ടുപോകാന്‍ പാടില്ലെന്നും അഭ്യര്‍ഥിച്ചിരുന്നു. മുഖ്യമന്ത്രി അനുകൂല മറുപടി നല്‍കിയെങ്കിലും കണക്കിലെടുക്കാന്‍ പ്രവേശന കമ്മീഷണര്‍ തയാറായിട്ടില്ല. സ്വാശ്രയ കോളജുകള്‍ നല്‍കിയ 50 ശതമാനം സീറ്റുകളില്‍ 30 ശതമാനവും ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ 25 ശതമാനം സീറ്റുകള്‍ സര്‍ക്കാര്‍ ഫീസ് മാത്രം വാങ്ങും എന്ന വ്യവസ്ഥയില്‍ മാനേജുമെന്റുകള്‍ക്കു തിരികെ നല്‍കാമെന്നു മുഖ്യമന്ത്രി വാക്കുതന്നിരുന്നു. അക്കാര്യവും പ്രവേശന കമ്മീഷണര്‍ തമസ്കരിച്ചു. അഖിലേന്ത്യാതലത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ നിന്നു വിദ്യാര്‍ഥികളെയെടുക്കുന്ന കാര്യത്തിലും അനുകൂല തീരുമാനമെടുത്തെങ്കിലും നടപ്പായില്ല. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ സ്വന്തം നിലയില്‍ പ്രവേശനം നടത്തുമെന്നും ഡോ.ജി.പി.സി. നായര്‍ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.