ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി വേണം: കോടിയേരി
ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ നടപടി വേണം:  കോടിയേരി
Monday, March 30, 2015 12:21 AM IST
തിരുവനന്തപുരം: ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോട്ടറിക്കു സേവനനികുതി ബാധകമാക്കിയ കേന്ദ്രസര്‍ക്കാര്‍, സമ്മാനഘടന പരിഷ്കരിക്കാതെയും ക്ഷേമനിധി ആനുകൂല്യങ്ങള്‍ കുടിശിക വരുത്തിയും ലോട്ടറിമേഖലയെ തകര്‍ത്തു. സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണു ഗുരുതരമായ പ്രതിസന്ധി ഈ മേഖലയില്‍ സൃഷ്ടിച്ചത്. വികലാംഗരടക്കമുള്ള രണ്ടുലക്ഷത്തോളം ജീവനക്കാരും 35,000 ഏജന്റുമാരും തൊഴിലും വരുമാനവും നഷ്ടപ്പെടുമെന്ന ഭീതിയിലാണ്.

സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ലോട്ടറിയാണ് 1967 മുതല്‍ ആരംഭിച്ച കേരള ലോട്ടറി. പ്രമോട്ടറോ ഡിസ്ട്രിബ്യൂട്ടറോ കേരള ഭാഗ്യക്കുറിക്കില്ല. രജിസ്റര്‍ ചെയ്ത ഏജന്റുമാരും ക്ഷേമനിധി അംഗങ്ങളായ വില്പനക്കാരും മാത്രമേ കേരള ഭാഗ്യക്കുറിക്കുള്ളൂ. സര്‍ക്കാരിനുവേണ്ടി ലോട്ടറി ടിക്കറ്റുകള്‍ വില്ക്കുന്ന വികലാംഗരും വൃദ്ധരും രോഗികളുമായ ലോട്ടറി തൊഴിലാളികള്‍ സേവനനികുതിയിനത്തില്‍ 1.09 രൂപ മുതല്‍ 2.10 വരെ ഒരു ടിക്കറ്റിനു നികുതി നല്‍കേണ്ടിവരും. ലോട്ടറി തൊഴിലാളികളുടെ പിച്ചച്ചട്ടിയില്‍നിന്നു കൈയിട്ടുവാരുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പേപ്പര്‍ ലോട്ടറി നികുതി നിയമമനുസരിച്ചു സംസ്ഥാനത്തു ലോട്ടറിക്ക് ഒരു നികുതി നിലവിലുണ്ട്. കേന്ദ്രനികുതി കൂടിയായാല്‍ ഇരട്ട നികുതിയാവും. സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ലോട്ടറികളെ സേവനനികുതിയില്‍നിന്ന് ഒഴിവാക്കണം.

ടിക്കറ്റ് വില്പന ഗണ്യമായി വര്‍ധിച്ചിട്ടും സമ്മാനഘടന പരിഷ്കരിച്ചിട്ടില്ല. ക്ഷേമനിധി ആനുകൂല്യങ്ങള്‍ കാലോചിതമായി വര്‍ധിപ്പിക്കുന്നില്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ചു ബന്ധപ്പെട്ട സംഘടനകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു കൈക്കൊണ്ട തീരുമാനങ്ങളും വാഗ്ദാനങ്ങളും നടപ്പാക്കുന്നില്ല. ക്ഷേമനിധി ബോര്‍ഡിന് 63 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ട്. ലോട്ടറി മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തരനടപടികള്‍ സ്വീകരിക്കണമെന്നു കോടിയേരി ബാലകൃഷ്ണന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.