ജിജി തോംസണ്‍ പച്ചക്കള്ളം പറയുന്നു: വി.എസ്. അച്യുതാനന്ദന്‍
ജിജി തോംസണ്‍ പച്ചക്കള്ളം പറയുന്നു: വി.എസ്. അച്യുതാനന്ദന്‍
Wednesday, June 3, 2015 12:40 AM IST
തിരുവനന്തപുരം: സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിലെ പ്രതിയും ഹര്‍ജിക്കാരനുമായ ജിജി തോംസണ്‍ പരസ്യ പ്രസ്താവനകളിലൂടെ പച്ചക്കള്ളം പറഞ്ഞു രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പാമോയില്‍ ഇറക്കുമതി ഒഴിവാക്കുന്നതിനുവേണ്ടി താന്‍ പരിശ്രമിച്ചുവെന്നും ഇതു താന്‍ ഫയലില്‍ എഴുതിയിട്ടുണ്െടന്നുമാണ് ജിജി തോംസന്റെ പുതിയ അവകാശവാദം. ഈ അവകാശവാദങ്ങള്‍ അദ്ദേഹം വിടുതല്‍ ഹര്‍ജിയുമായി ചെന്ന ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ ഉന്നയിച്ചതായി ശ്രദ്ധയില്‍ പെട്ടിട്ടില്ല. അഥവാ ഉന്നയിച്ചതാണെങ്കില്‍ തന്നെ അവ അവജ്ഞയോടെ കോടതികള്‍ തള്ളിക്കളഞ്ഞതുമാണ്.


വസ്തുതകള്‍ നിരാകരിച്ചു പൊള്ളയായ പ്രസ്താവനകളുമായി ജിജി തോംസണ്‍ ഇറങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം, പാമോയില്‍ ഇറക്കുമതി ചെയ്യാന്‍ കാബിനറ്റ് തീരുമാനം വന്നതിനുശേഷമാണു താന്‍ അറിയുന്നതെന്നു ജിജി തോംസണ്‍ തട്ടിമൂളിച്ചു. ഇതു ശരിയല്ലെന്നു കാണിച്ചുകൊണ്ടുള്ള രേഖകള്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ മിണ്ടാട്ടമില്ലാതെയായി. 1991 ഡിസംബര്‍ അഞ്ചിനാണ് പാമോയില്‍ ഇറക്കുമതിക്കുള്ള സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയത്. അതിന് ആറു ദിവസം മുമ്പ് അതായത്, നവംബര്‍ 30നു മലേഷ്യന്‍ കമ്പനിയുമായി ജിജി തോംസണ്‍ എഗ്രിമെന്റ് ഒപ്പിട്ടതിന്റെ പകര്‍പ്പ് തന്റെ കൈവശമുണ്െടന്ന് വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.