ശ്രീനാരായണഗുരു ദര്‍ശനങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമെത്തിക്കണം: കേന്ദ്രമന്ത്രി
ശ്രീനാരായണഗുരു ദര്‍ശനങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമെത്തിക്കണം: കേന്ദ്രമന്ത്രി
Monday, August 31, 2015 12:31 AM IST
ചെമ്പഴന്തി: ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങളും ഉപദേശങ്ങളും രാജ്യത്തിന്റെ എല്ലാ ഭാഗത്തുമെത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്നു കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ. ശ്രീനാരായണ ഗുരുവിന്റെ 161-ാം ജയന്തി ആഘോഷം ചെമ്പഴന്തിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനുവേണ്ട നിര്‍ദേശങ്ങള്‍ സന്യാസിമാര്‍ നല്‍കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

കേരളത്തില്‍ മാനവികത പുനഃസ്ഥാപിച്ച മഹാനാണ് ശ്രീനാരായണ ഗുരു. അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ കേരളീയര്‍ക്കു മാത്രമല്ല രാജ്യത്തെ മുഴുവന്‍ ജനങ്ങളിലും എത്തിച്ചേരണം. ഏതെങ്കിലുമൊരു വിഭാഗത്തിനു വേണ്ടി മാത്രമുള്ളതല്ല ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍, അത് മാനവരാശിക്കു വേണ്ടിയുള്ളതാണ്. ഈ ആശയങ്ങള്‍ രാജ്യത്തെ സാധാരണക്കാരിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്നും മഹേഷ് ശര്‍മ പറഞ്ഞു.

വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു പറഞ്ഞ കേരളത്തെ മനുഷ്യാലയം ആക്കി മാറ്റിയതു ശ്രീനാരായണഗുരുവാണെന്നു തിരുവനന്തപുരം മേയര്‍ കെ. ചന്ദ്രിക അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ വചനങ്ങള്‍ ഭാരതീയര്‍ക്കു മാത്രമല്ല മുഴുവന്‍ ലോകത്തിനും വഴികാട്ടിയാണെന്നു മുഖ്യാതിഥിയായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു.


ശ്രീനാരായണ ധര്‍മസംഘം ട്രസ്റ് സെക്രട്ടറി സ്വാമി ഋതംബരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, ശ്രീനാരായണ ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഡോ. എം.എം. സിദ്ദിഖ്, ടി. ശരത്ചന്ദ്രപ്രസാദ്, ഡോ. കെ.എന്‍. തുളസീധരന്‍, ഡോ. കെ.എല്‍. വിവേകാനന്ദന്‍, ആലംകോട് സുരേന്ദ്രന്‍, ഡോ. എം.ആര്‍. യശോധരന്‍, ഡോ. ബി. സീരപാണി, പി. ഷൈജു എന്നിവര്‍ പ്രസംഗിച്ചു. ചതയദിനാഘോഷത്തോടനു ബന്ധിച്ച് ചെമ്പഴന്തി ഗുരുകുല ത്തില്‍ പ്രത്യേക പ്രാര്‍ഥനയും ഘോഷയാത്രയും സംഘടിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.