കനത്തമഴയില്‍ 15 വീടുകള്‍ തകര്‍ന്നു; കര്‍ണാടക തീരത്ത് ന്യൂനമര്‍ദം
Saturday, October 10, 2015 1:25 AM IST
തിരുവനന്തപുരം: കഴിഞ്ഞ ദിവസം രാത്രി മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ സംസ്ഥാനത്ത് 15 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കണ്ണൂരില്‍ 13 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. കാസര്‍ഗോഡ് ഒരു വീട് പൂര്‍ണമായും ഒരു വീട് ഭാഗികമായും തകര്‍ന്നു. ആലപ്പുഴയില്‍ കടല്‍ക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് ഒമ്പതു കുടുംബങ്ങളെ കൂടി മാറ്റി പാര്‍പ്പിച്ചു. ഇതോടെ മാറ്റിപാര്‍പ്പിച്ചവരുടെ എണ്ണം 84 ആയി.

ശക്തമായ മഴയ്ക്കു കാരണം കര്‍ണാടക തീരത്ത് കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദമാണെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറി യിച്ചു. അറബിക്കടയില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ അടുത്ത 48 മണിക്കൂറില്‍ കേരളത്തില്‍ കനത്തമഴയ്ക്കു സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സന്തോഷ് പറഞ്ഞു.


കാറ്റിന്റെ വേഗം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.കേരളത്തില്‍ ഇപ്പോഴും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടരുകയാണ്. ഈ കാറ്റ് ദുര്‍ബലമാകുന്നതുവരെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ തുടരും. ഒക്ടോബര്‍ പകുതി മുതല്‍ തുലാവര്‍ഷം ആരംഭിക്കും. സാധാരണ ഗതിയില്‍ ഒക്ടോബര്‍ ആദ്യവാരത്തില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമാകും. എന്നാല്‍, പതിവിനു വിപരീദമായി ഒക്ടോബര്‍ ആദ്യവാരത്തില്‍ ശക്തമായ മഴ ലഭിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.