തെരുവുനായ്ക്കളെ പിടികൂടുന്നതു പോലീസ് തടഞ്ഞു; ആയവനയില്‍ സംഘര്‍ഷം
തെരുവുനായ്ക്കളെ പിടികൂടുന്നതു പോലീസ് തടഞ്ഞു; ആയവനയില്‍ സംഘര്‍ഷം
Tuesday, October 13, 2015 12:35 AM IST
മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ തെരുവുനായ്ക്കളെ പിടികൂടി കോയമ്പത്തൂരിലെ സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോകാനുള്ള ശ്രമം പോലീസ് തടഞ്ഞതു സംഘര്‍ഷത്തിന് ഇടയാക്കി.

ഇന്നലെ രാവിലെ പത്തോടെ കാലാമ്പൂരിലാണു സംഭവം. പഞ്ചായത്ത് കമ്മിറ്റിയുടെ അനുമതിയോടെ പിടികൂടിയ നായ്ക്കളെ തുറന്നുവിടണമെന്ന പോലീസിന്റെ നിര്‍ദേശത്തെ എതിര്‍ത്തുകൊണ്ടു നാട്ടുകാര്‍ സംഘടിച്ചതോടെയാണു സംഘര്‍ഷം ഉടലെടുത്തത്. ഇതിനിടെ, നാട്ടുകാര്‍ക്കും തെരുവുനായ്ക്കളെ പിടികൂടാനെത്തിയ സംഘത്തിനും പിന്തുണയുമായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പ് ചെയര്‍മാന്‍ കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി സ്ഥലത്തെത്തി.

പഞ്ചായത്തില്‍ ആംഗന്‍വാടി കുട്ടികള്‍ അടക്കം നിരവധിപേരെ അടുത്തകാലത്തു തെരുവുനായ്ക്കള്‍ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. തെരുവുനായ്ക്കളുടെ കടിയേറ്റു പേയിളകിയ രണ്ടു പശുക്കളെ വെടിവച്ചുകൊല്ലുകയും ഒരെണ്ണത്തിനെ കുത്തിവച്ചു കൊല്ലുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണു പഞ്ചായത്ത് കമ്മിറ്റി തെരുവുനായ്ക്കളെ പിടികൂടാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ആരംഭിച്ച പട്ടിപിടിത്തം ഇന്നലെ രാവിലെ കല്ലൂര്‍ക്കാട് സിഐ ബി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി തടയുകയായിരുന്നു.

തെരുവുനായ്ക്കളെ കൂട്ടത്തോടെ പിടികൂടുന്ന വിവരമറിഞ്ഞു മൃഗസംരക്ഷണ സംഘടനയായ ദയ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെത്തുടര്‍ന്നാണു നായ്ക്കളെ പിടികൂടുന്നതു പോലീസ് തടഞ്ഞത്. പോലീസ് പ്രശ്നത്തില്‍ ഇടപെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാരും സംഘടിച്ചു. മനുഷ്യജീവനു പ്രഥമ പരിഗണന നല്‍കണമെന്നും നായ്ക്കളെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തും ബന്ധപ്പെട്ട അധികാരികളും അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു പിടികൂടിയ നായ്ക്കളെ വാഹനത്തില്‍ കയറ്റി പോലീസ് സ്റേഷന്‍ മാര്‍ച്ചിനു നാട്ടുകാര്‍ തീരുമാനിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. ഒടുവില്‍ കൊച്ചൌസേഫ് ചിറ്റിലപ്പിള്ളിയും പഞ്ചായത്ത് അധികൃതരും പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ ചര്‍ച്ച നടത്തി.


നായ്ക്കളെ പിടികൂടാനും നിലവിലെ നിയമം അനുശാസിക്കുന്ന തരത്തില്‍ അവയെ കോയമ്പത്തൂരിലെ സ്നേഹാലയ ഫോര്‍ ആനിമല്‍സ് എന്ന സംഘടനയ്ക്കു വളര്‍ത്താനായി കൈമാറ്റം ചെയ്യാനുമുള്ള തീരുമാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം അംഗീകരിച്ചെങ്കിലും പിന്നീടു മൃഗസംരക്ഷണ സംഘടനയുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ഈ നീക്കത്തില്‍നിന്നു പോലീസ് പിന്മാറി. പിടികൂടിയ നായ്ക്കളെ എന്തു ചെയ്യണമെന്ന കാര്യത്തില്‍ രാത്രി വൈകിയും ചര്‍ച്ച തുടര്‍ന്നു. നേരത്തെ ഒമ്പതു നായ്ക്കളെ പിടികൂടിയിരുന്നെങ്കിലും രണ്െടണ്ണം കൂട്ടില്‍നിന്നു രക്ഷപ്പെട്ടു. ശേഷിക്കുന്ന ഏഴെണ്ണത്തിനെ കൂട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ തെരുവു നായ്ക്കളെയും പിടികൂടി കോയമ്പത്തൂരിലേക്കു മാറ്റാനുള്ള നീക്കത്തിന് എല്ലാ സഹായവും നല്‍കുമെന്നു കൊച്ചൌസേഫ് ചിറ്റിലപ്പിള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.