അസോ.നേതാക്കളും ചട്ടങ്ങള്‍ക്കു വിധേയര്‍: എഡിജിപി
Friday, February 12, 2016 12:02 AM IST
കോഴിക്കോട്: അച്ചടക്കം നിര്‍ബന്ധമായ പോലീസ് സേനയില്‍ മേലുദ്യോഗസ്ഥരെ വിമര്‍ശിക്കാന്‍ ആര്‍ക്കും അനുവാദമില്ലെന്ന് ഉത്തരമേഖലാ എഡിജിപി നിതിന്‍ അഗര്‍വാള്‍. പോലീസ് അസോസിയേഷനിലെ ചില നേതാക്കളും അംഗങ്ങളും കുറച്ചുകാലമായി പോലീസിലെ ചട്ടം ലംഘിച്ചു പ്രവര്‍ത്തിക്കുന്നതായി കാണുന്നുണ്െടന്നും അത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളാ പോലീസ് അസോസിയേഷന്‍ സിറ്റി കമ്മിറ്റിയുടെ 33ാമത് ജില്ലാ സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം കോഴിക്കോട് ടൌണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മേലുദ്യോഗസ്ഥര്‍ എടുക്കുന്ന നടപടികളെ വിമര്‍ശിക്കാന്‍ പാടില്ല. എന്തെങ്കിലും പരാതികള്‍ ഉണ്െടങ്കില്‍ രേഖാമൂലം ഉയര്‍ന്ന ഓഫീസര്‍മാരെ അറിയിക്കാം. മേലുദ്യോഗസ്ഥരെ അനുസരിക്കാന്‍ താനും ബാധ്യസ്ഥനാണ്- അദ്ദേഹം വ്യക്തമാക്കി. വാട്സ്ആപ്പ് വിവാദത്തെത്തുടര്‍ന്ന് ഡിഐജി അടക്കമുള്ള ഉന്നത ഓഫീസര്‍മാരെ പരസ്യമായി വിമര്‍ശിച്ച അസോസിയേഷന്റെ ജില്ലാ നേതാക്കള്‍ വേദിയിലിരിക്കെ ആയിരുന്നു എഡിജിപിയുടെ 'താക്കീത്'.


അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആത്മാര്‍ഥമായും സത്യസന്ധമായും ജോലി ചെയ്തെങ്കില്‍ മാത്രമേ സേന കരുത്താര്‍ജിക്കൂവെന്നു മുഖ്യപ്രഭാഷണം നടത്തിയ സിറ്റി പോലീസ് കമ്മീഷണര്‍ ഉമ ബെഹ്റ ചൂണ്ടിക്കാട്ടി. അടിത്തറ ശക്തമല്ലെങ്കില്‍ ഏതു കെട്ടിടവും കാറ്റില്‍ നിലംപൊത്തും. ഇതു തന്നെയാണു പോലീസിലെയും അവസ്ഥ. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി. വിനായകന്‍ അധ്യക്ഷതവഹിച്ചു. അസി. കമ്മീഷണര്‍മാരായ ഇ.പി. പൃഥ്വിരാജ്, എം.സുബൈര്‍, സംസ്ഥാന സെക്രട്ടറി ജി.ആര്‍. അജിത്, പ്രസിഡന്റ് കെ.എസ്. ചന്ദ്രാനന്ദന്‍, ജില്ലാ ഭാരവാഹികളായ ഇ. ജയരാജന്‍, പ്രകാശന്‍ പാറോളി, എന്‍. ഗിരീഷ്, ടി. അബ്ദുള്ളക്കോയ, പി.സൂരജ്, പി.സുനീഷ്, കെ.സി. മനോജ്, ടി.ശോഭി, എം.ഷിബു, ശരത് ബാബു എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.