കായലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Saturday, June 25, 2016 11:41 AM IST
കൊച്ചി: എറണാകുളം കായലിൽ വാട്ടർ സ്കൂട്ടർ മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഐലൻഡ് ജെട്ടിക്കടുത്ത് എറണാകുളം വാർഫിനു കിഴക്കുള്ള ക്യൂ8 ബെർത്തിനു സമീപം ഇന്നലെ രാവിലെ 8.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്.

വൈറ്റില ആർഎസ്എസി റോഡിൽ ഫുൾമൂൺ ഡെയിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന പാലക്കാട് പട്ടാമ്പി പള്ളിപ്പുറം കൈതംപറമ്പത്ത് വിശ്വനാഥന്റെ മകൻ വിനീഷിനെ (24) വ്യാഴാഴ്ചയുണ്ടായ അപകടത്തിലാണ് കായലിൽ കാണാതായത്. ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

കാണാതായ സമയത്ത് ധരിച്ച വസ്ത്രങ്ങളാണ് മൃതദേഹം തിരിച്ചറിയാൻ ബന്ധുക്കൾക്കു സഹായകമായത്. കായലിൽ വാണിജ്യാടിസ്‌ഥാനത്തിൽ ഉല്ലാസസവാരിക്കായി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനിൽ നിന്ന് പരസ്യ ഏജൻസി ലീസിനെടുത്ത യമഹ വേവ്റൈഡർ മറൈൻ ജെറ്റ് സ്കൂട്ടർ അറ്റകുറ്റപ്പണി നടത്തി പരീക്ഷണ ഓട്ടം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബോൾഗാട്ടിക്കും എറണാകുളം മറൈൻ ഡ്രൈവിനും മധ്യേ തലകീഴായി മറിഞ്ഞത്.


വിനീഷ് അടക്കം മൂന്നു പേർ വാട്ടർ സ്കൂട്ടറിലുണ്ടായിരുന്നു. രണ്ടുപേരെ അപകടസ്‌ഥലത്തു നിന്നു രക്ഷപ്പെടുത്തി. അപകടം നടന്ന് രണ്ടു ദിവസത്തിനു ശേഷമാണ് വിനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.

എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.