ട്രെയിൻ അട്ടിമറിക്ക് ശ്രമം
Sunday, July 24, 2016 12:43 PM IST
കാസർഗോഡ്: മൊഗ്രാൽപുത്തൂരിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. ഈ മാസം 22നുണ്ടായ സംഭവം ഇന്നലെയാണു പുറത്തറിഞ്ഞത്. കാസർഗോഡിനും മൊഗ്രാൽ–പുത്തൂരിനും ഇടയിൽ പന്നിക്കുന്നിലാണു സംഭവം.

റെയിൽപ്പാളങ്ങളെ കൂട്ടിയിണക്കാൻ ഉപയോഗിക്കുന്ന ഇലാസ്റ്റിക് റെയിൽവേ ക്ലിപ്പ് പാളത്തിനു മുകളിൽ വച്ചാണ് അട്ടിമറിക്കു ശ്രമിച്ചത്. രണ്ടു വരി പാളങ്ങളുടെ ഒരു ട്രാക്കിനു മുകളിൽ രണ്ടും, അടുത്ത ട്രാക്കിൽ നാലും ക്ലിപ്പുകളാണു കയറ്റിവച്ചിരുന്നത്. ട്രെയിൻ കടന്നുപോകാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ പരിശോധന നട ത്തുകയായിരുന്ന റെയിൽവേ ജീവനക്കാരൻ വിജേഷാണു ക്ലിപ്പുകൾ കണ്ടെത്തിയത്. ഉടൻതന്നെ കാസർഗോഡ് റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് ക്ലിപ്പുകൾ ഉരിയെടുത്ത ഭാഗത്തു പുനഃസ്‌ഥാപിച്ചാണു ട്രെയിൻ ഗതാഗതം പുനരാരംഭിച്ചത്. സംഭവം അതീവ ഗൗരവമായാണു റെയിൽവേ ഉദ്യോഗസ്‌ഥർ കാണുന്നത്. സംഭവത്തിൽ റെയിൽവേ സെക്ഷൻ എൻജിനിയറുടെ പരാതിപ്രകാരം റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമീപകാലത്തു മൊഗ്രാൽപുത്തൂർ പരിസരത്തു സമാനരീതിയിൽ നടന്ന മൂന്നാമത്തെ അട്ടിമറി ശ്രമമാണിത്. മുമ്പ് കല്ലങ്കൈയിൽ ട്രാക്കിൽ കരിങ്കല്ല് കയറ്റിവച്ചും കാവുഗോളിയിൽ ട്രാക്കിൽ വിള്ളൽ വീഴ്ത്തിയുമാണ് അട്ടിമറിശ്രമം ഉണ്ടായത്. എന്നാൽ, ഈ സംഭവങ്ങളിലൊന്നും പോലീസ് കേസെടുത്തിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.