നിയന്ത്രണംവിട്ട കാർ മതിലിലിടിച്ചു യുവാവ് മരിച്ചു
Sunday, September 25, 2016 12:45 PM IST
അങ്കമാലി: എംസി റോഡിൽ നിയന്ത്രണംവിട്ട് കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാർ യാത്രികരായ മറ്റ് അഞ്ചു പേർക്കു പരിക്കേറ്റു. കുഴൂർ പാറപ്പുറം പോട്ടേപറമ്പിൽ വീട്ടിൽ ക്ലീറ്റസിന്റെ മകൻ ക്ലിന്റോ(24)യാണു മരിച്ചത്. പരിക്കേറ്റ നിലമ്പൂർ സ്വദേശികളായ കുന്നുമ്മേൽ ജിയാസ്(24), പുളിച്ചോല റിഷാദ്(24), കാട്ടിക്കുന്നേൽ അബിദ്(24), പൂലാമണിൽ ഷഹനാസ്(24), വടക്കേപുറം ഗുൽസാർ(26) എന്നിവരെ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാഹനം ഓടിച്ചിരുന്ന മിൽഹ ജിദുൾ അസദ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എംസി റോഡിൽ വേങ്ങൂർ പള്ളിക്കു സമീപം ഇന്നലെ പുലർച്ചെ മൂന്നേകാലോടെയാണ് അപകടം. സുഹൃത്തുക്കളായ ഏഴംഗ സംഘം മൂന്നാറിലേക്ക് വിനോദയാത്ര പോകുംവഴിയാണ് അപകടത്തിൽപെട്ടത്. എൻജിനിയറിംഗ് കോളജിൽ ഒരുമിച്ചു പഠിച്ചിരുന്നവരാണ് ഇവർ. നിലമ്പൂരിൽ നിന്നു കാറിൽ വന്ന കൂട്ടുകാർ ക്ലിന്റോയെ വീട്ടിലെത്തിയാണ് ഒപ്പം കൂട്ടിയത്. എതിരെ വന്ന ലോറിയുടെ ഹെഡ്ലൈറ്റിന്റെ പ്രകാശം കണ്ണിലടിച്ചതിനെത്തുടർന്ന് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡിന്റെ വലതുവശത്തേക്ക് വെട്ടിക്കയറിയ വാഹനം റോഡരികിലെ കാനയുടെ സ്ലാബിലും സമീപത്തെ മതിലിലും ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പിൻസീറ്റിലിരുന്ന ക്ലിന്റോയും മറ്റൊരാളും പുറത്തേക്ക് തെറിച്ചുവീണു. ക്ലിന്റോയുടെ മുഖത്തിന്റെ ഒരു വശം തകർന്ന നിലയിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ക്ലിന്റോ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയാണ് മരിച്ചത്.

ക്ലിന്റോയുടെ പിതാവ് ക്ലീറ്റസും സഹോദരൻ ക്ലിഷറും വിദേശത്താണ്. വിദേശത്തു ജോലി നേടാനുള്ള പരിശ്രമത്തിലായിരുന്നു ക്ലിന്റോ. ഇതിനായി മൂന്നു മാസത്തേക്ക് വിദേശത്ത് പോയി അടുത്തയിടെയാണ് മടങ്ങിയെത്തിയത്. അമ്മ: ഷേർളി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.