കൊച്ചി: സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ പ്രിന്റുകള്‍ വ്യാജമായി ഉണ്ടാക്കി തട്ടിപ്പ് നടത്തിയ പ്രതി എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായി. തമിഴ്നാട് ഉടയനാട് സ്വദേശി കെന്നഡി (35) ആണ് പിടിയിലായത്. 1000 രൂപ, 2000 രൂപ, 3000 രൂപ, 5000 രൂപ തുടങ്ങിയ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റുകളുടെ വ്യാജ പ്രിന്റെടുത്തു വിവിധ ഏജന്റുമാരുടെ സീല്‍ പതിച്ചു പാലക്കാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഇതു നല്കി പണം വാങ്ങിയാണു തട്ടിപ്പ് നടത്തിയിരുന്നത്. കോട്ടയം നാട്ടകത്തു ചിങ്ങവനം ഗോമതി ജംഗ്ഷനില്‍ ആര്‍എസ്കെ ലോട്ടറി എന്ന ഏജന്‍സിയുടെ മറവിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്.
കളര്‍ ഫോട്ടോസ്റ്റാറ്റ് മെഷീനിൽ ടിക്കറ്റുകളുടെ കളര്‍ പ്രിന്റുകള്‍ എടുത്താണു വിവിധ ജില്ലകളില്‍ പോയി മാറിയിരുന്നത്. ഈ മാസം 15ന് എറണാകുളം വളഞ്ഞമ്പലത്തുള്ള സെന്റ് മേരീസ് ലോട്ടറി ഏജന്‍സിയില്‍ ഇയാള്‍ കൊണ്ടു വന്ന ആറു വ്യാജ ടിക്കറ്റുകള്‍ മാറി 12,000 രൂപ വാങ്ങിയിരുന്നു. ലോട്ടറി ഏജന്റായ വിനോദ് ടിക്കറ്റുകള്‍ പരിശോധിച്ചപ്പോൾ ഇവ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. വിനോദിന്റെ പരാതിയെത്തുടർന്ന് പ്രതിയെ എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാൻഡിനു സമീപത്തുനിന്നാണു പിടികൂടിയത്. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ കെ. ലാല്‍ജി, സിഐ എ. അനന്തലാല്‍, എസ്ഐ ജോസഫ് സാജന്, എഎസ്ഐമാരായ സേവ്യര്‍, ആന്റണി, സിപിഒമാരായ സുധീര്‍, രാജേഷ്, സുധീര്‍ ബാബു എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.