തിരുവനന്തപുരം: ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സർക്കാരിനു വിടാൻ ഇന്നലെ ചേർന്ന തൊഴിൽ വകുപ്പിന്റെ മിനിമം വേതന സമിതി യോഗത്തിൽ ധാരണ. സർക്കാർ തീരുമാനം വരെ ഈ മേഖലയിൽ പ്രക്ഷോഭങ്ങളോ സമരങ്ങളോ ഉണ്ടാകുകയില്ലെന്നും സമിതി ചെയർമാൻ കൂടിയായ ലേബർ കമ്മീഷണർ കെ. ബിജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധാരണയായി.
ആശുപത്രി മേഖലയിൽ തൊഴിലെടുക്കുന്നവർക്കു മിനിമം വേതനം നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നഴ്സസസ് അസോസിയേഷൻ, യുണൈറ്റഡ് നഴ്സസസ് അസോസിയേഷൻ എന്നിവർ കഴിഞ്ഞയാഴ്ച തൃശൂരിൽ സമരം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സർക്കാർ തലത്തിൽ കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തു യോഗം ചേർന്നതിന്റെ തുടർച്ചയായാണ് ഇന്നലെ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്. മിനിമം ശമ്പളത്തിന്റെ കാര്യത്തിൽ ഈ യോഗത്തിൽ വ്യക്തമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കാതെ വന്നതോടെയാണ് സർക്കാർ തലത്തിൽ ചർച്ച ചെയ്തു തീരുമാനം കൈക്കൊള്ളട്ടെയെന്ന നിലപാടുണ്ടായത്. നിലവിൽ ലഭിക്കുന്ന അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം വരെ വർധന നല്കാമെന്ന നിലപാട് മാനേജ്മെന്റുകളുടെ പ്രതിനിധി യോഗത്തിൽ അറി യിച്ചു.
കൂടാതെ സംസ്ഥാനത്തെ ആശുപത്രികളെ തരംതിച്ച് അതിന്റെ കൂടി അടിസ്ഥാനത്തിൽ വേണം ശമ്പളം നിർണയിക്കേണ്ടതെന്നും അദ്ദേഹം യോഗത്തിൽ നിർദേശം വച്ചു. ഈ നിർദേശങ്ങൾ സർക്കാർ തലത്തിൽ കൂടുതൽ ചർച്ച ചെയ്ത് തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ തലത്തിൽ തീരുമാനം ഉണ്ടാകുന്നതു വരെ സമരം തുടരുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. തൃശൂരിൽ ആരംഭിച്ച പ്രക്ഷോഭം സംസ്ഥാന വ്യാപകമാക്കുമെന്നും ഇവർ അറിയിച്ചു. എന്നാൽ, മന്ത്രിതല യോഗം വരെ ആശുപത്രികളിൽ നഴ്സുമാർ പണിമുടക്കില്ലെന്നും ഇവർ വ്യക്തമാക്കി.
യോഗത്തിൽ ആശുപത്രി മാനേജ്മെന്റുകളെ പ്രതിനിധീകരിച്ച് ഫാ. തോമസ് വൈക്കത്തുപറമ്പിൽ, ഫാ.എം. ടിജോ ജോയ് , പി.ഒ. പോൾ, ഫസൽ ഗഫൂർ, ഡോ.പി.കെ.എം. റഷീദ് എന്നിവർ പങ്കെടുത്തു.
അഡീഷണൽ ലേബർ കമ്മീഷണർ എസ്. തുളസീധരൻ, സമിതി അംഗങ്ങളായ കെ.പി.സഹദേവൻ, എ. മാധവൻ, കെ. ഭാഗീരഥി (സിഐടിയു) , എ. എൻ.രാജൻ (എഐടിയുസി), സാജു തോമസ് (ഐഎൻടിയുസി), ജേക്കബ് ഉമ്മൻ (എച്ച്എംഎസ്), ടി.സുൾഫിക്കർ (യുടിയുസി) പി.എ.ഷാഹുൽ ഹമീദ് (എസ്ടിയു), എം. ജാസ്മിൻ ഷാ (യുഎൻഎ), ലിബിൻ തോമസ് (ഐഎൻഎ), കെ.പി.മാത്യു (എംടിഎച്ച്), എം. ആന്റണി ജേക്കബ്, വി.സി. മനോജ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.