കോട്ടയം: സുപ്രീംകോടതി വിധിയുടെ മറവിൽ സംസ്ഥാനത്താകെ മദ്യപ്രളയം സൃഷ്ടിക്കാനുള്ള ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയത്തിനെതിരേ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന കമ്മിറ്റി. മനുഷ്യജീവനുകളെ കുരുതിക്കു കൊടുക്കുന്ന പുതിയ മദ്യനയം ഉപതെരഞ്ഞെടുപ്പിൽ കെസിബിസി മദ്യവിരുദ്ധ സമിതി മുഖ്യപ്രചാരണവിഷയമാക്കും.
മനുഷ്യജീവനു വിലകല്പിക്കുന്ന മുഴുവൻ സമുദായങ്ങളെയും വിവിധ സാമൂഹിക സംഘടനാ പ്രസ്ഥാനങ്ങളെയും ഈ പ്രചരണ-പ്രതികരണ പരിപാടികളിൽ പങ്കാളികളാക്കും. 21നു രാവിലെ 11നു കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ സർക്കാരിന്റെ പുതിയ നയം അഗ്നിക്കിരയാക്കും. ഏപ്രിൽ രണ്ടിനു 10 മുതൽ നാലുവരെ സാമുദായിക നേതാക്കളും ബിഷപ്പുമാരും വി.എം. സുധീരനും ഉൾപ്പെടെയുള്ളവർ പങ്കെടുക്കുന്ന ഏകദിന സമ്മേളനം നടക്കും.
കുടിവെള്ളമില്ലാത്ത നാട്ടിൽ മദ്യപാനം പ്രോത്സാഹിപ്പിക്കുകയാണു സർക്കാർ. തൊഴിൽ ഉണ്ടാക്കാൻ ജീവനുകളെ ഇല്ലാതാക്കാനാണു തൊഴിൽ മന്ത്രികൂടിയായ എക്സൈസ് മന്ത്രി ശ്രമിക്കുന്നത്.
കെസിബിസി മദ്യവിരുദ്ധ കമ്മീഷൻ ചെയർമാൻ ബിഷപ് റെമജിയൂസ് ഇഞ്ചനാനിയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, ബിഷപ് ഡോ.ആർ.ക്രിസ്തുദാസ്, ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, ചാർലി പോൾ, പ്രസാദ് കുരുവിള, ഫാ. പോൾ കാരാച്ചിറ, യോഹന്നാൻ ആന്റണി, രാജു വലിയാറ, ജോസ് ചെന്പിശേരി, തോമസുകുട്ടി മണക്കുന്നേൽ, ദേവസ്യ കെ. വർഗീസ്, ബനഡിക്ട് ക്രിസോസ്റ്റോം, തങ്കച്ചൻ വെളിയിൽ, തങ്കച്ചൻ കൊല്ലക്കൊന്പിൽ, ഷിബു കാച്ചപ്പള്ളി, ആന്റണി ജേക്കബ്, വൈ. രാജു എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.