കൊച്ചി: ലോഡ്ജിൽ അതിക്രമിച്ചു കയറി റിസപ്ഷനിസ്റ്റായ യുവാവിനെ ആക്രമിച്ചു കവർച്ച നടത്തിയ സംഭവത്തിൽ രണ്ടു സ്ത്രീകളടക്കം ഏഴംഗസംഘത്തെ എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റുചെയ്തു.
നോർത്ത് പറവൂർ കോട്ടുവള്ളി അന്തരകുളം ഇന്ദു (30), കോട്ടയം വൈക്കം നീലകുന്നേൽ വീട്ടിൽ ഷൈജി (33), ഇടുക്കി വെണ്മണി ഈന്തുങ്കൽ ആന്റോ ജോസഫ് (24), കൊല്ലം പള്ളിത്തോട്ടം അൽത്താഫ് മൻസിലിൽ അൽത്താഫ് (22), കൊടുങ്ങല്ലൂർ ആഞ്ചലപ്പാടം ചെന്നറ വിഷ്ണു (28), നോർത്ത് പറവൂർ, ചേന്ദമംഗലം മാന്നാപറന്പിൽ അരുണ് (19), നോർത്ത്പ റവൂർ ചേന്ദമംഗലം പാണ്ടിശേരി നിതിൻ (22) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ മൂന്നിനും നാലിനും മധ്യേ പുല്ലേപ്പടി മെറിഡിയൻ റീജൻസി ലോഡ്ജിലാണ് സംഘം അക്രമം അഴിച്ചുവിട്ടത്. സംഘത്തിൽപ്പെട്ട സ്ത്രീകൾ ആദ്യം ലോഡ്ജിനുള്ളിൽ കയറിയശേഷം ഒരാൾ റിസപ്ഷനിൽ ഇരുന്ന യുവാവിനോട് മുറിയുടെ കാര്യങ്ങളും മറ്റും സംസാരിച്ചു. ഇതിനിടെ രണ്ടാമത്തെ സ്ത്രീ ഫോൺ വിളിച്ച് സംഘത്തിൽപ്പെട്ട മറ്റ് അഞ്ചു പേരെ വരുത്തുകയായിരുന്നു. ഇവർ എത്തുന്നതിന് മുന്പ് തന്നെ റിസപ്ഷനിസ്റ്റായ യുവാവിനോട് സ്ത്രീകൾ കയർത്തു സംസാരിച്ചു തുടങ്ങിയിരുന്നു. ഈ സമയം മറ്റുള്ളവർ കത്തിയും ട്യൂബ് ലൈറ്റും കന്പിവടിയും മറ്റുമായെത്തി യുവാവിനെ മുറിയിൽ കൊണ്ടുപോയി കന്പി വടികൊണ്ട് അടിക്കുകയും, കത്തി കൊണ്ട് മുറിവേൽപ്പിക്കുകയുമായിരുന്നു. യുവാവിന്റെ പക്കലുണ്ടായിരുന്ന 17,000 രൂപയും മൊബൈൽ ഫോണും സംഘം തട്ടിയെടുത്തു. ലോഡ്ജിലെ മറ്റൊരു ജീവനക്കാരൻ പോലീസിനെ വിളിച്ചപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നിർദേശപ്രകാരം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ അനന്തലാൽ, എസ്ഐ ജോസഫ് സാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഐ സുനിമോൻ, എഎസ്ഐമാരായ സദാനന്ദൻ, മണി, സിപിഒമാരായ വിനോദ് കൃഷ്ണൻ, സുരേഷ്, അനീഷ്, രാജേഷ്, വനിതാ സിപിഒ സിന്ധു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.