തിരുവനന്തപുരം: ദീപിക ഫ്രണ്ട്സ് ക്ലബ് (ഡിഎഫ്സി) സംഘടിപ്പിച്ച കേരള കർഷക ജാഥയ്ക്ക് അനന്തപുരിയിൽ ഉജ്വല സമാപനം. കാർഷികവൃത്തി കേരള സമൃദ്ധി എന്ന മുദ്രാവാക്യമുയർത്തി കഴിഞ്ഞ രണ്ടിനു കാസർഗോട്ടുനിന്ന് ആരംഭിച്ച കർഷക ജാഥയാണ് ഇന്നലെ തിരുവനന്തപുരത്തു സമാപിച്ചത്. സമാപന റാലിയിലും കർഷക സംഗമത്തിലും പ്രമുഖർക്കൊപ്പം ആയിരക്കണക്കിനു കർഷകരും പങ്കെടുത്തു. മറ്റു ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾക്കൊപ്പം തിരുവനന്തപുരത്തെ കാർഷിക മേഖലകളിൽനിന്നുള്ളവർ അണിനിരന്നു.
രാവിലെ 10.30 നു പാളയം രക്തസാക്ഷി മണ്ഡപത്തിലെത്തിച്ചേർന്ന കർഷകജാഥയെ ചങ്ങനാശേരി അതിരൂപത സഹായമെത്രൻ മാർ തോമസ് തറയിൽ സ്വീകരിച്ചു. തുടർന്നു രക്തസാക്ഷി മണ്ഡപത്തിൽനിന്നു സെക്രട്ടേറിയറ്റ് നടയിലേക്കു നീങ്ങിയ സമാപന റാലിയിൽ ആയിരക്കണക്കിനു കർഷകരും കർഷക സംഘടനാ പ്രതിനിധികളും പങ്കെടുത്തു. കർഷക സമൂഹത്തിന്റെ പ്രതീകമായ കാളവണ്ടിയുടെ അകമ്പടിയോടെയായിരുന്നു രക്തസാക്ഷി മണ്ഡപത്തിൽ നിന്നു സെക്രട്ടേറിയറ്റ് നടയിലേക്ക് സമാപന റാലി ആരംഭിച്ചത്. 132 ബൈക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ബൈക്ക് റാലിയും ചെണ്ടമേളവുമായിരുന്നു മുൻനിരയിൽ.
ചങ്ങനാശേരി അതിരൂപത സഹായമെത്രൻ മാർ തോമസ് തറയിൽ, രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മോണ്‍. ഡോ. മാണി പുതിയിടം, എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി മനയ്ക്കലേട്ട്, ഡിഎഫ്സി സംസ്ഥാന ഡയറക്ടർ ഫാ.റോയി കണ്ണൻചിറ സിഎംഐ, ഡിഎഫ്സി സംസ്ഥാന പ്രസിഡന്റ് ഡോ.സണ്ണി വി. സക്കറിയ, മോണ്‍.ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ, തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോണ്‍. യൂജിൻ എച്ച്. പെരേര, മോണ്‍. ഡോ.വർക്കി ആറ്റുപുറത്ത്, ലൂർദ് ഫൊറോന വികാരി ഫാ.ജോസ് വിരുപ്പേൽ, അമ്പൂരി ഫൊറോന വികാരി ഫാ.ജോസഫ് ചൂളപ്പറമ്പിൽ, പാളയം സെന്റ് മേരീസ് ബസിലിക്ക റെക്ടർ ഫാ.ജോസ് ചരുവിൽ, ദീപിക തിരുവനന്തപുരം യൂണിറ്റ് മാനേജർ റവ.ഡോ. തോമസ് കുഴിനാപ്പുറത്ത്, ഫാ.ജോർജ് മാന്തുരുത്തിൽ, ലൂർദ് ഫൊറോന അസിസ്റ്റന്റ് വികാരിമാരായ ഫാ.ജെറിൻ പുന്നക്കുഴിയിൽ, ഫാ.ജോഷ്വാ തുണ്ടത്തിൽ, ലൂർദ് മാതാ കെയർ അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജോർജിൻ വെളിയത്ത്, ഫാ.ജോസഫ് കീപ്പറത്ത് കപ്പൂച്ചിൻ, ഫാ.അനീഷ് പുളിക്കൽ കപ്പൂച്ചിൻ, ഫാ.റെജി നരിക്കുന്നേൽ, ഫാ.തോമസ് കാരയ്ക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ കർഷക സംഘടനകളും പ്രതിനിധികളും ജാഥയ്ക്കു പിന്തുണയുമായെത്തി.
കൊല്ലം തങ്കശേരിയിലെ ബിഷപ്സ് ഹൗസ് അങ്കണത്തിലെത്തിയ കേരള കർഷക ജാഥയെ കൊല്ലം രൂപത നിയുക്ത ബിഷപ് മോണ്‍.ഡോ.പോൾ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കെസിവൈഎം രൂപത ഭാരവാഹികളും മറ്റു സാമൂഹ്യ സംഘടനാ പ്രതിനിധികളും സ്വീകരണത്തിൽ പങ്കെടുത്തു.
നിവേദനം ജൂണ്‍ അഞ്ചിനു കൈമാറും
തിരുവനന്തപുരം: കേരള കർഷക ജാഥയോടനുബന്ധിച്ചു കാർഷിക മേഖലയിലെ പ്രശ്നങ്ങൾ അവതരിപ്പിച്ചും പരിഹാരങ്ങൾ നിർദേശിച്ചും കൊണ്ടുള്ള നിവേദനം ജൂണ്‍ അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറും. ചങ്ങനാശേരി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിലുള്ള നിവേദകസംഘം മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഒരു കോടി പേരുടെ ഒപ്പും നിവേദനത്തിനൊപ്പം മുഖ്യമന്ത്രിക്കു കൈമാറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.