മലപ്പുറം: ഏറനാട് താലൂക്കിലെ വെറ്റിലപ്പാറയിൽ ഓടക്കയം നെല്ലിയായി ആദിവാസി കോളനിയിൽ ഉരുൾപൊട്ടലിൽ ഏഴു പേർ മരിച്ചു. മാത (70), ചിരുത (68), സരോജിനി (60), സുന്ദരൻ (45), ഉണ്ണികൃഷ്ണൻ (26) അന്പിളി എന്ന ചിഞ്ചു (19), ഷിബില (12) എന്നിവരാണ് മരിച്ചത്. രണ്ടു പേരെ ഗുരുതരാവസ്ഥയിൽ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുന്ദരന്റെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ഉൗർങ്ങാട്ടിരി പഞ്ചായത്തിലെ നെല്ലിയായി, കുരിരി, ആനങ്ങാട്, കൈതങ്ങാട്, ഉൾപ്പെടെ ആറിടങ്ങളിൽ ഒന്പതു തവണയാണ് ഇന്നലെ പുലർച്ചെ വിവിധ സമയങ്ങളിലായി ഉരുൾപൊട്ടലുണ്ടായത്. കനത്ത മഴയും കാറ്റും വെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനത്തിനു തടസമായി. കരസേന, അരീക്കോട് പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
നെല്ലിയായിക്കു സമീപമുള്ള ആനപ്പാറ കോളനിയിൽ ഇന്നലെ രാവിലെ ഒൻപതിനു വീണ്ടും ഉരുൾപൊട്ടലുണ്ടായി. ഇതോടെ 53 കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഉൗർങ്ങാട്ടിരി പഞ്ചായത്തിൽ രണ്ടായിരത്തോളം വീടുകൾ വെള്ളത്തിനടിയിലാണ്. അരീക്കോട്, തിരുപറന്പ് പഞ്ചായത്തിലുമായി വേറെയും 2000 വീടുകൾ വെള്ളത്തിലായിട്ടുണ്ട്.
പ്രദേശത്ത് നാനൂറോളം ആദിവാസികൾ താമസിക്കുന്ന മേഖലയാണിത്. മേഖലയിലെ മുഴുവൻ പേരെയും വെറ്റിലപ്പാറ സ്കൂളുകളിലേക്കും മാറ്റു ക്യാന്പുകളിലേക്കും മാറ്റിത്താമസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
എടവണ്ണയിൽ യുവതി മരിച്ചു
നിലന്പൂർ: മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഏലംകല്ല് മലയിലുണ്ടായ ഉരുൾപൊട്ടലിൽ യുവതി മരിച്ചു. കൊളപ്പാട് പട്ടീരി രാജേഷ് ബാബുവിന്റെ ഭാര്യ നിഷ (26) യാണ് മരിച്ചത്.വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. രാജേഷിന്റെ മാതാപിതാക്കളായ ഉണ്ണിരാമൻ, ഭാനുമതി, രാജേഷും മക്കളായ രോഹിത്ത്. ആദിത്യ എന്നിവരും രക്ഷപ്പെട്ടു. നിഷയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിൽ രാജേഷിന്റെ കാലിനും പരിക്കേറ്റു.
മുണ്ടേങ്ങരയിൽ പൂട്ടിയ ക്വാറിക്ക് സമീപം കിഴക്കേ ചാത്തല്ലൂർലങ്കിപ്പടി, ചോലാറ ആദിവാസി കോളനിക്ക് സമീപം, പടിഞ്ഞാറെ ചാത്തല്ലൂർ ആനക്കല്ല്, ഐന്തൂർ പാപ്പൻപാറ കോളനിക്ക് സമീപം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ഇതോടെ ഈ മേഖലകളിലെ കുടുംബങ്ങളെ മുണ്ടേണ്ടര ഗവ. യുപി സ്കൂൾ, പടിഞ്ഞാറെ ചാത്തല്ലൂർ എഎൽപി സ്കൂൾ, കുണ്ടുതോട് ജിഎംഎൽപി സ്കൂൾ, ഐന്തൂർ മദ്രസ എന്നിവിടങ്ങളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി.
പൊങ്ങലൂർ, കുണ്ടതോട് ഭാഗങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. കൂടാതെ എടവണ്ണ കല്ലിടുന്പ് ചെറിയപാലത്തിലും വെള്ളം കയറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.