തൃശൂർ: കരുവന്നൂർപുഴയുടേയും ആറാട്ടുപുഴയുടേയും ബണ്ടുകൾ പൊട്ടിയുണ്ടായ പ്രളയം നിയന്ത്രിക്കാൻ താത്കാലിക ബദൽബണ്ട് നിർമിക്കുന്നു. ഇതിനായി സൈന്യവും ആലപ്പുഴയിൽനിന്നുള്ള വിദഗ്ധരും എത്തി. പീച്ചി, ചിമ്മിനി ഡാമുകളുടെ ഷട്ടറുകൾ അടച്ച് ഇരു പുഴകളിലേയും കുത്തിയൊഴുകുന്ന നീരൊഴുക്കു നിയന്ത്രിച്ചശേഷം പണി ആരംഭിക്കും.
ബണ്ട് പൊട്ടിയ മേഖലയിൽ കരിങ്കല്ലും മെറ്റൽ ചാക്കുകളും മണൽചാക്കുകളും അടുക്കിയാണ് താത്കാലിക ബണ്ട് നിർമിക്കുന്നത്. ബണ്ട് പൊട്ടിയതുമൂലം ഇരുപുഴകളിലേയും വെള്ളം ഗ്രാമങ്ങളിലേക്കും തൃശൂർ നഗരത്തിലേക്കും പരന്നൊഴുകുകയാണ്. പേമാരിയും പ്രളയവും ഒഴിഞ്ഞതിനു പിന്നാലേ, രണ്ടു ബണ്ടുകൾ പൊട്ടിയതോടെ തൃശൂർ നഗരവും സമീപപ്രദേശങ്ങളും രണ്ടു ദിവസമായി പ്രളയത്തിലകപ്പെടുകയായിരുന്നു. തൃശൂർ റെയിൽവേ സ്റ്റേഷന്റെ പുറകുഭാഗത്തുള്ള പൂത്തോൾ, വഞ്ചിക്കുളം, നെടുപുഴ, കൂർക്കഞ്ചേരി മെട്രോ, വരാക്കര, അരണാട്ടുകര, ചേർപ്പ്, താന്ന്യം, ചാഴൂർ, അരണാട്ടുകര, ലാലൂർ, മനക്കൊടി, ചേറ്റുപുഴ, പുല്ലഴി, ഏനാമ്മാവ്, മുല്ലശേരി തുടങ്ങിയ മേഖലകളിലെല്ലാം ആറടി ഉയരത്തിൽ വെള്ളം കയറി. കരുവന്നൂർ പുഴയിൽനിന്നു കൃഷി ആവശ്യത്തിനു വെള്ളം തുറന്നുവിടുന്ന കനാലിനോടനുബന്ധിച്ചുള്ള ഇല്ലിക്കൽ ബണ്ട് വെള്ളിയാഴ്ച രാവിലെ പൊട്ടിയതോടെയാണു സ്ഥിതിഗതികൾ വഷളായത്. ഇതിനു പിന്നാലേ, ആറാട്ടുപുഴയിലെ മന്ദാരംകടവിനടുത്തുള്ള ബണ്ടും പൊട്ടുകയായിരുന്നു .
ഗുരുതരമായ സ്ഥിതിവിശേഷം അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാൻ സൈന്യത്തിന്റേയും ആലപ്പുഴയിലെ വിദഗ്ധരുടേയും മുതിർന്ന എൻജിനിയർമാരുടേയും സഹായം തേടാൻ കളക്ടറേറ്റിൽ ചേർന്ന ഉന്നതതലയോഗമാണ് തീരുമാനിച്ചത്.
പത്തു പേരുള്ള സൈനിക സംഘത്തേയും ആലപ്പുഴയിൽനിന്നുള്ള പന്ത്രണ്ടംഗ വിദഗ്ധരേയും ഹെലികോപ്റ്ററിൽ സ്ഥലത്ത് എത്തിച്ചു. ഡാമിന്റെ ഷട്ടറുകൾ തത്കാലത്തേക്ക് അടയ്ക്കാനും നിർദേശം നൽകി. ഇന്നലെ വൈകുന്നേരത്തോടെത്തന്നെ പണികൾ ആരംഭിച്ചു. ആലപ്പുഴയിൽനിന്നു കൂടുതൽ വിദഗ്ധരെ എത്തിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
കരുവന്നൂർ പുഴ കവിഞ്ഞൊഴുകിയതിനെത്തുടർന്ന് തകർന്ന് ഒഴുകിപ്പോയ റോഡ് അടിയന്തരമായി പുനർനിർമിക്കാൻ ഇറിഗേഷൻ വകുപ്പിന് ജില്ലാഭരണകൂടം നിർദേശം നൽകി.
മന്ത്രിമാരായ എ.സി. മൊയ്തീൻ, വി.എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ലോഹിതാക്ഷൻ, ജില്ലയുടെ രക്ഷാ പ്രവർത്തനങ്ങളുടെ ചുമതലയുള്ള സീനിയർ ഐഎഎസ് ഓഫീസർ ബിജു പ്രഭാകർ, ജില്ലാ കളക്ടർ ടി.വി. അനുപമ തുടങ്ങിയവർ സ്ഥലം സന്ദർശിച്ച് മാർഗനിർദേശങ്ങൾ നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.