ജിമ്മി ജോർജ്
ജനകീയനായ കോണ്ഗ്രസ് സിറ്റിംഗ് എംപിക്കെതിരേ മുൻ എംപികൂടിയായ പോളിറ്റ്ബ്യൂറോ മെംബർ. ഒപ്പം മണ്ഡലത്തിനു സുപരിചിതനായ ബിജെപി സ്ഥാനാർഥിയും. മൂവരും നേർക്കുനേർ വരുന്പോൾ പാലക്കാട് ലോക്സഭാ മണ്ഡലത്തിൽ ഇക്കുറി മത്സരച്ചൂട് വേനൽച്ചൂടിനെ മറികടക്കും.
സംഘടനാതലത്തിലെ ഉന്നതനെത്തന്നെ സിപിഎം കളത്തിലിറക്കിയപ്പോൾ ലക്ഷ്യം വ്യക്തം. നഷ്ടപ്പെട്ട കോട്ട എങ്ങനെയും പിടിച്ചെടുക്കുക. എന്നാൽ, അഞ്ചുവർഷംകൊണ്ട് പാലക്കാടിന്റെ ഹൃദയം കവർന്ന നിലവിലെ എംപിക്കു കഴിഞ്ഞതവണ നേടിയത് അട്ടിമറിവിജയമല്ല എന്നു തെളിയിക്കേണ്ടത് അഭിമാനപ്രശ്നം. ഇതോടൊപ്പം തങ്ങളുടെ ലിസ്റ്റിലെ എ ക്ലാസ് മണ്ഡലത്തിൽ വിജയം ലക്ഷ്യമാക്കി ബിജെപിയും ഇറങ്ങുന്പോൾ പാലക്കാടൻകോട്ടയിൽ മുന്പെങ്ങുമില്ലാത്ത ആവേശപ്പോര്.
2019ലെ പ്രഹരം
1996 മുതൽ തുടർച്ചയായി വിജയം നേടിവന്ന സിപിഎമ്മിനു കനത്ത തിരിച്ചടിയാണു കന്നിയങ്കത്തിനിറങ്ങിയ കോണ്ഗ്രസിലെ വി.കെ. ശ്രീകണ്ഠൻ 2019 ൽ നൽകിയത്. ഹാട്രിക് വിജയം തേടിയിറങ്ങിയ എം.ബി. രാജേഷിനെ ഞെട്ടിച്ച് മണ്ഡലം പിടിച്ച ശ്രീകണ്ഠൻ അഞ്ചുവർഷംകൊണ്ട് മണ്ഡലം കൈവരിച്ച വികസന റിപ്പോർട്ടുമായാണു ജനങ്ങൾക്കു മുന്നിലെത്തുന്നത്.
മണ്ഡലത്തിലെങ്ങുമുള്ള എംപിയുടെ സാന്നിധ്യം, വലിപ്പച്ചെറുപ്പമില്ലാതെയുള്ള പരിഗണന, ഇതൊടൊപ്പം ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കോണ്ഗ്രസ് വിജയിക്കേണ്ടതിന്റെ ആവശ്യകത എന്നിവയിലൂന്നിയാണ് യുഡിഎഫ് പ്രചാരണം.
തികച്ചും രാഷ്ട്രീയപോരാട്ടത്തിനാണ് എൽഡിഎഫ് കോപ്പുകൂട്ടുന്നത്. രാജ്യത്തിന്റെ നിലനില്പിനായുള്ള പോരാട്ടത്തിൽ ഇടതുപക്ഷം വിജയിക്കേണ്ടതിന്റെ ആവശ്യകത വോട്ടർമാർക്കുമുന്നിൽ അവതരിപ്പിച്ചാണ് എൽഡിഎഫ് വോട്ടുതേടുന്നത്. ഇരുമുന്നണികളുടെയും ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടി നരേന്ദ്ര മോദിയുടെ വികസനനേട്ടത്തിൽ പാലക്കാടിനും പങ്കുചേരാൻ ഒരു വോട്ട് എന്നതാണു ബിജെപിയുടെ അഭ്യർഥന.
പ്രചാരണം സജീവം
എൽഡിഎഫ് സ്ഥാനാർഥി എ. വിജയരാഘവൻ പ്രചാരണത്തിൽ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. സ്ഥാനാർഥിനിർണയം ആദ്യം പൂർത്തിയാക്കിയതിന്റെ മേൽക്കൈ പ്രചാരണരംഗത്ത് എൽഡിഎഫിനു മുതൽക്കൂട്ടായി. പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാർഥിത്വം ഉറപ്പായതിനാൽ നിശബ്ദപ്രചാരണത്തിലായിരുന്നു വി.കെ. ശ്രീകണ്ഠനും സി. കൃഷ്ണകുമാറും.
വാളയാർ മുതൽ തൂതപ്പുഴയോരം വരെ നീളുന്ന മണ്ഡലത്തിൽ തന്റെ വികസനനേട്ടങ്ങളുടെ കാർഡിറക്കിയാണു വി.കെ. ശ്രീകണ്ഠൻ പ്രചാരണം തുടങ്ങിയത്. പാലക്കാട്ട് മണ്ഡലത്തിലുടനീളം പദയാത്ര നടത്തിയാണു സി. കൃഷ്ണകുമാർ പ്രചാരണത്തിനു തുടക്കമിട്ടത്.
മുന്നണികൾ, പ്രതീക്ഷകൾ
ഇപ്പോഴത്തെ കേന്ദ്ര, സംസ്ഥാന ഭരണങ്ങൾക്കെതിരായ ജനവികാരം വോട്ടാകുമെന്നാണു യുഡിഎഫ് പ്രതീക്ഷ. മണ്ഡലത്തിലുടനീളമുള്ള എംപിയുടെ വ്യക്തിബന്ധങ്ങളും സുഹൃദ്ബന്ധങ്ങളും നേട്ടമാകുമെന്നും കണക്കുകൂട്ടുന്നു.
എന്നാൽ, മണ്ഡലത്തിൽ ഇടതുപക്ഷം കൊണ്ടുവന്ന വികസനത്തിന്റെ അടുത്തെങ്ങുമെത്താൻ യുഡിഎഫ് എംപിക്കു കഴിഞ്ഞില്ലെന്നാണ് എൽഡിഎഫ് വിമർശനം. ജില്ലയുടെ ആവശ്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ എംപി പരാജയപ്പെട്ടതായും അവർ ആരോപിക്കുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ രണ്ടാം സ്ഥാനത്തു വന്നതും ബിജെപി യുടെ പ്രതീക്ഷകൾക്കു നിറം നൽകുന്നുണ്ട്.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
വി.കെ. ശ്രീകണ്ഠൻ : 3,99,274 (കോണ്ഗ്രസ്)
എം.ബി. രാജേഷ് : 3,87,637 (സിപിഎം)
സി. കൃഷ്ണകുമാർ : 2,18,556 (ബിജെപി)
2021 നിയമസഭാ തെരഞ്ഞെടുപ്പ് വോട്ട്നില
പാലക്കാട്
ഷാഫി പറന്പിൽ -54,079 (കോണ്ഗ്രസ്)
ഇ. ശ്രീധരൻ -50220 (ബിജെപി)
സി.പി. പ്രമോദ് -36,443 (സിപിഎം)
മലന്പുഴ
എ. പ്രഭാകരൻ -75,934 (സിപിഎം)
സി. കൃഷ്ണകുമാർ -50,200 (ബിജെപി)
എസ്.കെ. അനന്തകൃഷ്ണൻ: (കോണ്ഗ്രസ്) -35,444
കോങ്ങാട്
അഡ്വ.കെ. ശാന്തകുമാരി-75,934 (സിപിഎം)
യു.സി. രാമൻ -40,662 (മുസ്ലിംലീഗ്)
എം. സുരേഷ്ബാബു -27,661 (ബിജെപി)
മണ്ണാർക്കാട്
അഡ്വ.എൻ. ഷംസുദീൻ-71,657 (മുസ്ലിം ലീഗ്)
കെ.പി. സുരേഷ് രാജ് -65,787 ( സിപിഐ)
പി. അഗളി നസീമ -10,376 (അണ്ണാ ഡിഎംകെ)
ഷൊർണൂർ
പി. മമ്മിക്കുട്ടി -74,400 (സിപിഎം)
ടി.എച്ച്. ഫിറോസ്ബാബു- 37,726(കോണ്ഗ്രസ്)
സന്ദീപ് വാര്യർ -36,973 (ബിജെപി)
ഒറ്റപ്പാലം
അഡ്വ.കെ. പ്രേംകുമാർ -74,859 (സിപിഎം)
പി. സരിൻ -59,707 (കോണ്ഗ്രസ്)
പി. വേണുഗോപാലൻ -25,056 (ബിജെപി)
പട്ടാന്പി
മുഹമ്മദ് മുഹ്സിൻ -75311(സിപിഐ)
റിയാസ് മുക്കോളി -57337 (കോണ്ഗ്രസ്)
കെ.എം. ഹരിദാസ് -14578 (ബിജെപി)
ഇടത്തോട്ടും വലത്തോട്ടും
ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയെന്നു പാലക്കാടിനെ വിലയിരുത്തുന്പോഴും ഇടവേളകളിൽ മണ്ഡലം പിടിച്ചെടുത്ത ചരിത്രമാണു കോണ്ഗ്രസിന്റെ ആത്മവിശ്വാസത്തിന്റെ കാതൽ. മണ്ഡലരൂപീകരണത്തിനുശേഷം നടന്ന 16 തെരഞ്ഞെടുപ്പുകളിൽ 11ലും ഇടതുപക്ഷത്തിനായിരുന്നു വിജയം.
1967ൽ ഇ.കെ. നായനാരെയും 71 ൽ എകെജിയെയും പാർലമെന്റിലേക്ക് അയച്ച ചരിത്രമുണ്ട് പാലക്കാടിന്. തുടർന്നുനടന്ന മൂന്നു തെരഞ്ഞെടുപ്പുകളിൽ കൈവിട്ടുപോയ സീറ്റ് 1989 ൽ ഇടതുപക്ഷത്തിനായി തിരിച്ചുപിടിച്ച എ. വിജയരാഘവനാണ് ഇക്കുറിയും സീറ്റു പിടിക്കാൻ രംഗത്തിറങ്ങുന്നത് എന്നതും സവിശേഷതയാണ്.
1989ൽ വിജയിച്ചെങ്കിലും രണ്ടു വർഷത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ജയിച്ചതും തോറ്റതും വി.എസ്. വിജയരാഘവനോട്. വി.എസ്. വിജയരാഘവൻ മൂന്നും എൻ.എൻ. കൃഷ്ണദാസ് നാലും എം.ബി. രാജേഷ് രണ്ടും തവണ മണ്ഡലത്തിലെ എംപിമാരായി.
മൂന്നു തവണ വിജയിച്ച വി.എസ്. വിജയരാഘവൻ അത്രതന്നെ തവണ തോറ്റതും ചരിത്രം. മുൻമന്ത്രി ടി. ശിവദാസമേനോൻ മൂന്നു പ്രാവശ്യം മത്സരരംഗത്തിറങ്ങിയെങ്കിലും പരാജയപ്പെട്ടു. എം.പി. വീരേന്ദ്രകുമാർ 2014ൽ പാലക്കാട്ടു മത്സരിച്ചെങ്കിലും വിജയിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.