ജെയിസ് വാട്ടപ്പിള്ളിൽ
പട്ടയവും ഭൂപ്രശ്നങ്ങളും ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ മുൻ തെരഞ്ഞെടുപ്പുകളിലെ പ്രധാന പ്രചാരണ വിഷയങ്ങളായിരുന്നുവെങ്കിൽ വന്യമൃഗ ആക്രമണമാണ് ഇത്തവണ ഇടുക്കിയിലെ സജീവ വിഷയം. അടുത്ത നാളിൽ അഞ്ചു പേരാണ് ജില്ലയിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വന്യമൃഗ ആക്രമണത്തിൽ വിവിധ കോണുകളിൽനിന്നും ഉയരുന്ന പ്രതിഷേധം തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അലകും പിടിയും മാറ്റിക്കഴിഞ്ഞു. അതിനാൽ അതിജീവനത്തിനായി പിറന്ന മണ്ണിൽ പോരാടുന്ന കുടിയേറ്റ ജനതയുടെ വേദന തെരഞ്ഞെടുപ്പിന്റെ ഗതിവിഗതികൾ നിർണയിക്കും.
എൽഡിഎഫ് സ്ഥാനാർഥിയും മുൻ എംപിയുമായ ജോയ്സ് ജോർജും യുഡിഎഫ് സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ ഡീൻ കുര്യാക്കോസും മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും പോരാട്ടത്തിനു തീവ്രത കൂട്ടിയിട്ടുണ്ട്.
കളംനിറഞ്ഞ്
എൽഡിഎഫ് നേരത്തേതന്നെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരുന്നു. മുൻ എംപി ജോയ്സ് ജോർജിനെയാണ് ഇത്തവണയും എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. മണ്ഡലത്തിൽ പതിറ്റാണ്ടുകൾക്കു ശേഷം എൽഡിഎഫ് പാർട്ടിചിഹ്നത്തിൽ മൽസരിക്കുന്നുവെന്ന സവിശേഷതയും ഇത്തവണയുണ്ട്.
സിറ്റിംഗ് എംപിയായ ഡീൻ കുര്യാക്കോസാണു യുഡിഎഫിനുവേണ്ടി വീണ്ടും അങ്കത്തിനിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇവർ തമ്മിലായിരുന്നു മൽസരമെന്നതാണു സവിശേഷത. ഇതിൽ ആദ്യവിജയം ജോയ്സ് ജോർജിനായിരുന്നുവെങ്കിൽ കഴിഞ്ഞ തവണ ഡീൻ പകരം വീട്ടി. എൻഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥനാണ് ഇത്തവണ അങ്കം കുറിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി നിയമസഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായി മൽസരിച്ച പരിചയമാണ് ഇവർക്ക് നറുക്കു വീഴാൻ കാരണം. മൂന്നു മുന്നണികളുടെയും സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായതോടെ മണ്ഡലത്തിൽ വേനൽച്ചൂടിനെ വെല്ലുന്ന തീവ്രതയാകും വരുംദിവസങ്ങളിൽ പ്രചാരണത്തിലുണ്ടാകുക.
ഇടുക്കി മണ്ഡല ചരിത്രം
ഇടുക്കി ലോക്സഭാ മണ്ഡലം 1977ലാണ് രൂപവത്കൃതമാകുന്നത്. ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുന്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവ കൂടാതെ പത്തനംതിട്ട ജില്ലയിലെ റാന്നി, പത്തനംതിട്ട നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഇടുക്കി മണ്ഡലം. പിന്നീട് 2009ൽ ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയം വന്നപ്പോൾ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലം ഇല്ലാതായി. മൂവാറ്റുപുഴ, കോതമംഗലം നിയോജകമണ്ഡലങ്ങൾ ഇടുക്കിയോടു ചേർക്കുകയും ചെയ്തു.
പകരം റാന്നി, പത്തനംതിട്ട മണ്ഡലങ്ങൾ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തോടും ചേർത്തു. നിലവിൽ ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുന്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളും ഉൾപ്പെടുന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം.
2014ലെ തെരഞ്ഞെടുപ്പിൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയോടെ എൽഡിഎഫ് പാനലിൽ മൽസരിച്ച ജോയ്സ് ജോർജ് യുഡിഎഫിലെ ഡീൻ കുര്യാക്കോസിനെ 50,542 വോട്ടുകൾക്കാണ് തറപറ്റിച്ചത്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ് 1,71,053 വോട്ടിന്റെ വന്പൻ ഭൂരിപക്ഷത്തിൽ ജോയ്സിനെ കീഴടക്കി പകരം വീട്ടുകയായിരുന്നു.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം
ഡീൻ കുര്യാക്കോസ് -4,98,493 (കോണ്ഗ്രസ്)
ജോയ്സ് ജോർജ് -3,27,440 എൽഡിഎഫ് സ്വത:)
ബിജു കൃഷ്ണൻ -78,648 (എൻഡിഎ)
2021 നിയമസഭാ തെരഞ്ഞെടുപ്പ് വോട്ട്നില
ഇടുക്കി
റോഷി അഗസ്റ്റിൻ -62368 (എൽഡിഎഫ്)
കെ. ഫ്രാൻസിസ് ജോർജ് - 56795 (യുഡിഎഫ്)
സംഗീത വിശ്വനാഥ് -9286 (എൻഡിഎ)
തൊടുപുഴ
പി.ജെ. ജോസഫ് -67,495 (യുഡിഎഫ്)
പ്രഫ. കെ.ഐ. ആന്റണി-47,236 (എൽഡിഎഫ്)
പി. ശ്യാംരാജ് -21,263 (എൻഡിഎ)
ഉടുന്പൻചോല
എം.എം. മണി -77,351 (എൽഡിഎഫ്)
ഇ.എം. ആഗസ്തി -39,076 (യുഡിഎഫ്)
സന്തോഷ് മാധവൻ -7208 (എൻഡിഎ)
പീരുമേട്
വാഴൂർ സോമൻ -60,141 (എൽഡിഎഫ്)
സിറിയക് തോമസ് -58,306 (യുഡിഎഫ്)
ശ്രീനഗരി രാജൻ -7,126 (എൻഡിഎ)
ദേവികുളം
എ. രാജ - 59,049 (എൽഡിഎഫ്)
ഡി. കുമാർ -51,201 (യുഡിഎഫ്)
എസ്. ഗണേഷൻ - 4717 (ബിജെപി)
മൂവാറ്റുപുഴ
മാത്യു കുഴൽനാടൻ- 64,425 (യുഡിഎഫ്)
എൽദോ ഏബ്രഹാം -58,264 (എൽഡിഎഫ്)
ജിജി ജോസഫ് -7335 (എൻഡിഎ)
കോതമംഗലം
ആന്റണി ജോണ് -64234 (എൽഡിഎഫ്)
ഷിബു തെക്കുംപുറം -57629 (യുഡിഎഫ്)
ഷൈൻ കെ. കൃഷ്ണൻ (എൻഡിഎ) -4637
ഇടത്തോട്ടും വലത്തോട്ടും
മണ്ഡലം രൂപവത്കരിക്കപ്പെട്ട 1977 മുതലുള്ള തെരഞ്ഞെടുപ്പു ഫലം പരിശോധിച്ചാൽ ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞ ചരിത്രമാണ് ഇടുക്കിക്കുള്ളത്. എന്നാൽ കഴിഞ്ഞ 12 തെരഞ്ഞെടുപ്പുകളിലെ ഫലം പരിശോധിച്ചാൽ നാലു തവണമാത്രമാണ് എൽഡിഎഫിനുവിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.
തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുന്പൻചോല, ദേവികുളം, കോതമംഗലം, മൂവാറ്റുപുഴ എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ഇടുക്കി ലോക്സഭാ മണ്ഡലം. ഇതിൽ തൊടുപുഴയും മൂവാറ്റുപുഴയും ഒഴികെ അഞ്ചു മണ്ഡലങ്ങളും നിലവിൽ എൽഡിഎഫ് പക്ഷത്താണ്.
എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ ഇതിനു നേർവിപരീതമായ ചിത്രമാണ് ഇടുക്കിയിൽ പ്രകടമായിട്ടുള്ളത്. ഇടുക്കിയുടെ ഭൂമിശാസ്ത്രപരമായ സവിശേഷത കണക്കിലെടുത്ത് കുടുംബസംഗമങ്ങളും ഗൃഹസന്ദർശന പരിപാടികൾക്കുമാണു മുന്നണികൾ പ്രാധാന്യം നൽകുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരള കോണ്ഗ്രസ്-എം യുഡിഎഫ് പക്ഷത്തായിരുന്നു. എന്നാൽ ഇത്തവണ എൽഎഡിഎഫിനൊപ്പമായത് പുത്തൻ ബലപരീക്ഷണത്തിനാണ് അവസരമൊരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.