നൗഷാദ് മാങ്കാംകുഴി
2019ൽ സംസ്ഥാനത്ത് യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോൾ എൽഡിഎഫിനൊപ്പംനിന്ന ഏക മണ്ഡലമാണ് ആലപ്പുഴ. അന്നത്തെ എ.എം. ആരിഫിന്റെ വിജയത്തെ, കനൽ ഒരു തരി മതിയെന്നായിരുന്നു സിപിഎം വിശേഷിപ്പിച്ചത്. ഈ തെരഞ്ഞെടുപ്പിൽ കനൽ ആളിപ്പടരുമോ കെട്ടടങ്ങുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
എ.എം. ആരിഫിലൂടെ ലഭിച്ച ഈ മണ്ഡലം നിലനിർത്തേണ്ടത് സിപിഎമ്മിന് അനിവാര്യമാണ്. കോണ്ഗ്രസിനാകട്ടെ, പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മത്സരിക്കുന്ന മണ്ഡലം തിരിച്ചുപിടിക്കുകയും വേണം.ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ എൻഡി എ സ്ഥാനാർഥി ആയി എത്തിയതോടെ ബിജെപി ക്യാന്പും ആവേശത്തിലാണ്.
മണ്ഡല ചരിത്രം
ആലപ്പുഴ ജില്ലയിലെ ആറ് നിയമ സഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ ഒരു നിയമസഭാ മണ്ഡലവും ഉൾപ്പെടെ ഏഴ് നിയമ സഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് ആലപ്പുഴ ലോക്സഭാ മണ്ഡലം. ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ ഹരിപ്പാട്, കായംകുളം എന്നീ നിയമസഭാ മണ്ഡലങ്ങളും കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി നിയമസഭാ മണ്ഡലവുമാണ് ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ അരൂർ, ചേർത്തല, ആലപ്പുഴ, അന്പലപ്പുഴ, കായംകുളം എന്നീ അഞ്ച് മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിച്ചപ്പോൾ ഹരിപ്പാട്, കരുനാഗപ്പള്ളി മണ്ഡലങ്ങൾ യുഡിഎഫിനൊപ്പമാണ്.
ജനകീയ പ്രശ്നങ്ങൾ നിരവധി
തീരദേശപ്രദേശം ഉൾപ്പെടുന്ന മണ്ഡലമായതിനാൽ നിരവധി ജനകീയ പ്രശ്നങ്ങളുണ്ടിവിടെ. നിരവധി ജീവിതപ്രശ്നങ്ങൾ ചർച്ചയാകുന്ന മണ്ഡലംകൂടിയാണ് ആലപ്പുഴ. കരിമണൽ ഖനനം, തീരദേശ ഹൈവേ, ദേശീയ പാത വികസനം, കടൽഭിത്തി നിർമാണം, കയർ മേഖലയിലെ പ്രതിസന്ധികൾ, തുറമുഖങ്ങളുടെയും ഫിഷിംഗ്ലാൻഡ് സെന്ററുകളുടെയും വികസനം തുടങ്ങിയവ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാന വിഷയങ്ങളാണ്. ഇതിൽ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനവും, കായംകുളത്ത് ദേശീയ പാതയിലെ ഉയരപ്പാത വിഷയവും ശക്തമായ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്ന വിഷയങ്ങളാണ്.
വേണുഗോപാലിന്റെ രാജ്യസഭാ എംപിസ്ഥാനം ഉയർത്തിക്കാട്ടിയാണ് സിപിഎമ്മിന്റെ പ്രചാരണം. വേണുഗോപാൽ ജയിച്ചാൽ എംപി സ്ഥാനം രാജിവയ്ക്കേണ്ടിവരുമെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അത് ഗുണകരമാകുക ബിജെപിക്കായിരിക്കുമെന്നുമാണ് സിപിഎം പ്രചാരണം.
രാജസ്ഥാനിലെ ഇപ്പോഴത്തെ കക്ഷിനിലയനുസരിച്ച് വേണുഗോപാൽ ഒഴിയുന്ന സീറ്റ് ബിജെപിക്കാണ് ലഭിക്കുകയെന്നും അത് രാജ്യസഭയിൽ ബി.ജെ.പിയുടെ അംഗസംഖ്യ ഉയർത്തുമെന്നും സിപിഎം പറയുന്നു. നിലവിൽ രാജ്യസഭയിൽ ബിജെപിക്കു ഭൂരിപക്ഷമില്ല. എന്നാൽ, ലോക്സഭയിൽ കോണ്ഗ്രസ് അംഗങ്ങളുടെ എണ്ണം കൂട്ടുകയെന്ന ലക്ഷ്യത്തോടെയാണ് തന്റെ മത്സരം എന്നാണ് വേണുഗോപാലിന്റെ മറുപടി.
2019 ലോക്സഭാ തെരഞ്ഞെടുപ്പ്
എ.എം. ആരിഫ് (സിപിഎം) 4,45,970
ഷാനിമോൾ ഉസ്മാൻ (കോൺഗ്രസ്) 4,35,496
കെ.എസ്. രാധാകൃഷ്ണൻ (ബിജെപി) 1,87,729
ഭൂരിപക്ഷം 10, 474
2021 നിയമസഭാ ഫലം
അരൂർ
ദലീമ ജോർജ് (സിപിഎം) 75617
ഷാനിമോൾ ഉസ്മാൻ (കോണ്ഗ്രസ്) 68604
അനിയപ്പൻ ( ബിഡിജെഎസ് ) 17479
ഭൂരിപക്ഷം 7,013
ചേർത്തല
പി. പ്രസാദ് (സി പി ഐ ) 83,702
എസ്. ശരത് (കോണ്ഗ്രസ് ) 77,554
പി.എസ്. ജ്യോതിസ് (ബിഡിജെഎസ് ) 14,562
ഭൂരിപക്ഷം 6,148
ആലപ്പുഴ
പി.പി. ചിത്തരഞ്ജൻ (സിപിഎം ) 73,412
ഡോ. കെ. എസ്. മനോജ് (കോണ്ഗ്രസ് ) 61,768
സന്ദീപ് വചസ്പതി (ബിജെപി ) 21,650
ഭൂരിപക്ഷം 11, 644
അന്പലപ്പുഴ
എച്ച്. സലാം (സിപിഎം) 61,365
എം. ലിജു (കോണ്ഗ്രസ്) 50,240
അനൂപ് ആന്റണി (ബിജെപി) 22,389
ഭൂരിപക്ഷം 11,125
ഹരിപ്പാട്
രമേശ് ചെന്നിത്തല (കോൺഗ്രസ് ) 72,768
ആർ. സജിലാൽ (സിപിഐ ) 59,102
കെ. സോമൻ ( ബിജെപി ) 17,890
ഭൂരിപക്ഷം 13,666
കായംകുളം
യു. പ്രതിഭ (സിപിഎം) 77,348
അരിത ബാബു (കോണ്ഗ്രസ്) 71,050
പ്രദീപ് ലാൽ (ബിഡിജെഎസ്) 11, 413
ഭൂരിപക്ഷം 6,298
കരുനാഗപ്പള്ളി
സി.ആർ. മഹേഷ് ( കോണ്ഗ്രസ്) 94,225
ആർ. രാമചന്ദ്രൻ ( സിപിഐ) 65,017
ബിറ്റി സുധീർ (ബിജെപി) 12,144
ഭൂരിപക്ഷം 29,208