എം.വി. വസന്ത്
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനെ ലോക്സഭയിലെത്തിച്ച ഒറ്റപ്പാലം മണ്ഡലമാണ് 2008ൽ പുനഃസംഘടനയിലൂടെ ആലത്തൂര്‍ മണ്ഡലമാകുന്നത്. 1984 മുതല്‍ മൂന്നു തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി കെ.ആര്. നാരായണന് വിജയിച്ചെങ്കിലും പിന്നീടങ്ങോട്ട് മണ്ഡലം എല്‍ഡിഎഫിനൊപ്പം നിന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ് രമ്യ ഹരിദാസിലൂടെ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിച്ചത്. അന്നത്തെ ഒറ്റപ്പാലംപോലെ ആലത്തൂരും സംവരണമണ്ഡലമാണ്.
ആലത്തൂര്‍ ഉലയാത്ത കോട്ടയായാണ് ഇടതുപക്ഷം കണ്ടിരുന്നത്. മണ്ഡലം രൂപീകരിച്ചശേഷം നടന്ന ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം ജയിച്ച ആലത്തൂരില്‍ കഴിഞ്ഞതവണ പക്ഷേ, യുഡിഎഫ് അട്ടിമറിവിജയം നേടി.
പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, തരൂർ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളും തൃശൂർ ജില്ലയിലെ ചേലക്കര, കുന്നംകുളം, വടക്കാഞ്ചേരി നിയമസഭാ മണ്ഡലങ്ങളും ചേർന്നതാണ് ആലത്തൂർ ലോക്സഭാ മണ്ഡലം. നിലവിൽ ഏഴു നിയമസഭാ മണ്ഡലങ്ങളും എൽഡിഎഫിനൊപ്പമാണ്.
മഴനിഴല്‍പ്രദേശമായ വടകരപ്പതി, ആദിവാസിമേഖല ഉള്‍ക്കൊള്ളുന്ന മുതലമട, തോട്ടം മേഖലയുള്‍പ്പെടുന്ന നെല്ലിയാമ്പതി, തിരക്കേറിയ വാണിജ്യകേന്ദ്രമായ കുന്നംകുളം... ഇങ്ങനെ വൈവിധ്യങ്ങളേറെയാണെങ്കിലും അടിസ്ഥാനപരമായി കാര്‍ഷികമണ്ഡലമാണ് ആലത്തൂര്‍.
കഴിഞ്ഞ അഞ്ചുവര്‍ഷത്തെ എംപിയുടെ വികസന പ്രവര്‍ത്തനം, പശ്ചാത്തലവികസനം, വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ പദ്ധതികള്‍, പറമ്പിക്കുളം ആളിയാർ ജലപ്രശ്നം, കുടിവെള്ളക്ഷാമം, നെല്ലുസംഭരണത്തിലെ അപാകത, നെല്ലളന്ന തുക ലഭിക്കാനുള്ള കാലതാമസം, മാങ്ങാക്കര്ഷകരുടെ പ്രശ്നങ്ങൾ എന്നിവ തെരഞ്ഞെടുപ്പു പ്രചാരണത്തിൽ വിവാദവിഷയങ്ങൾക്കൊപ്പം ചർച്ചയാകും.
പോരാട്ടം കടുപ്പം
ആലത്തൂരിൽ ഇത്തവണ തീപാറും പോരാട്ടം. കഴിഞ്ഞതവണ നഷ്ടപ്പെട്ട ഇടതുകോട്ട തിരിച്ചുപിടിക്കാൻ സിപിഎം രംഗത്തിറക്കിയതു സംസ്ഥാന മന്ത്രിയും പാർട്ടി കേന്ദ്ര കമ്മിറ്റിയംഗവുമായ കെ. രാധാകൃഷ്ണനെ. കോഴിക്കോട്ടുനിന്നെത്തി പാട്ടുംപാടി വിജയിച്ച രമ്യ ഹരിദാസ്തന്നെയാണ് ഇത്തവണയും യുഡിഎഫ് സ്ഥാനാർഥി.
മികച്ച പോരാട്ടം ലക്ഷ്യമിട്ടാണു ബിഡിജെഎസിനു നൽകിയ സീറ്റ് തിരിച്ചെടുത്ത് ബിജെപി മത്സരിക്കുന്നത്. തെരഞ്ഞെടുപ്പുരംഗത്ത് പുതുമുഖമാണെങ്കിലും പാലക്കാട്ടുകാർക്കു സുപരിചിതയായ ഗവ. വിക്ടോറിയ കോളജ് മുൻ പ്രിൻസിപ്പൽ ഡോ. ടി.എൻ. സരസുവാണു ബിജെപി സ്ഥാനാർഥി. വിരമിക്കുന്ന ദിവസം എസ്എഫ്ഐക്കാർ കുഴിമാടം ഒരുക്കി റീത്തുവച്ച് യാത്രയയപ്പു നൽകിയ സംഭവത്തിലെ അതേ ഇര.
എംപിയെന്ന നിലയിൽ രമ്യ ഹരിദാസിന്റെ പ്രകടനവും കെ. രാധാകൃഷ്ണന്റെ വിവിധ പദവികളിലെ പ്രവർത്തനവുമൊക്കെ ഇത്തവണ വിലയിരുത്തപ്പെടും. സ്പീക്കറായും മന്ത്രിയായും മികവുകാട്ടിയ കെ. രാധാകൃഷ്ണന് സിപിഎമ്മിന്റെ സമുന്നതനേതാവാണ്. തദ്ദേശ തരഞ്ഞെടുപ്പുകളിലൂടെയാണ് രാധാകൃഷ്ണന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെത്തിയത്. നാളിതുവരെ തോല്‍വിയറിഞ്ഞിട്ടില്ല.
രമ്യ ഹരിദാസിന്റെ രാഷ്ട്രീയപ്രവേശനവും സമാനരീതിയില്‍ത്തന്നെ. രമ്യയും ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ല. കഴിഞ്ഞതവണ പുതുമുഖമായെത്തി രമ്യ ഹരിദാസ് ആലത്തൂർ മണ്ഡലത്തിൽ സൃഷ്ടിച്ച അട്ടിമറി വെറുതെയല്ലെന്നു തെളിയിക്കേണ്ടതും ജയം ആവര്‍ത്തിക്കേണ്ടതും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും അഭിമാനപ്രശ്നമാണ്. ഇടതുകോട്ടയെന്നുള്ള വിളിപ്പേര് തിരിച്ചുപിടിക്കേണ്ട അധികകടമയും സിപിഎമ്മിനുമുണ്ട്.
നിലനിൽപ്പിന്റെ തന്ത്രങ്ങൾ...
ആഴത്തിൽ സിപിഎം വേരുറപ്പിച്ച മണ്ഡലമായാണ് ആലത്തൂരിനെ കരുതുന്നത്. എന്നാൽ ഈ സംഘടനാശക്തി മുതലെടുക്കാനാവാതെ 2019ൽ പി.കെ. ബിജു പരാജയം ഏറ്റുവാങ്ങിയിരുന്നു. ഇത് ഇത്തവണ ആവർത്തിക്കാതിരിക്കാൻ വലിയ തന്ത്രങ്ങളാണു സിപിഎം നടപ്പാക്കുന്നത്. ഇതിന്റെ ആദ്യപടിയാണ് കെ. രാധാകൃഷ്ണനെത്തന്നെ സ്ഥാനാർഥിയായി ഇറക്കിയത്.
ആലത്തൂരിൽ സമ്പൂർണ ആധിപത്യം നേടിയാണു കോൺഗ്രസിന്റെ രമ്യ ഹരിദാസ് കഴിഞ്ഞ തവണ ജയിച്ചത്. മൂന്നാമങ്കത്തിനിറങ്ങിയ സിപിഎമ്മിലെ പി.കെ. ബിജുവിനെ 1,58,968 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു രമ്യ അട്ടിമറിച്ചത്. എൽഡിഎഫ് മാത്രമല്ല, യുഡിഎഫും ഞെട്ടിത്തരിച്ച വിജയം.
വോട്ടർമാർ ചിന്തിച്ചുതുടങ്ങിയെന്നും മണ്ഡലത്തിന്റെ പൂർവകാല ചരിത്രത്തിലല്ല കാര്യമെന്നും ഇടതുസർക്കാരിനോടുള്ള മനംമടുപ്പ് ഇത്തവണ കൂടുതൽ പ്രതിഫലിക്കപ്പെടുമെന്നും യുഡിഎഫ് ക്യാന്പുകൾ പറയുന്നു.
പൊതുവെ വോട്ടുവിഹിതം കുറവാണെങ്കിലും നിലപാടുകളുടെ പ്രതീകാത്മക സ്ഥാനാർഥിയുമായാണ് ബിജെപിയുടെ പോരാട്ടം ഒരുങ്ങുന്നത്. എസ്എഫ്ഐ, ഡിവൈഎഫ്ഐ, സിപിഎം സംഘടനകളുടെ ഗുണ്ടാവിളയാട്ടങ്ങളെ തുറന്നുകാട്ടുകയെന്ന ലക്ഷ്യമിട്ടാണ് അവരുടെ അതിക്രമത്തിന്റെ ഇരകൂടിയായ ഡോ. ടി.എൻ. സരസുവിനെ സ്ഥാനാർഥിയാക്കുന്നത്.
ആലത്തൂർ 2019 ലോക്സഭാ തെരഞ്ഞെടുപ്പു ഫലം
രമ്യ ഹരിദാസ് കോണ്‍ഗ്രസ് 5,33,815
ഡോ. പി.കെ. ബിജു സിപിഎം 3,74,847
ടി.വി. ബാബു ബിഡിജെഎസ് 89,837
നോട്ട 7,722
ഭൂരിപക്ഷം: 1,58,968
2021 നിയമസഭാ ഫലം
ചിറ്റൂര്‍
കെ. കൃഷ്ണന്‍കുട്ടി ജനതാദള്‍ എസ് 84,672
സുമേഷ് അച്യുതന് കോണ്‍ഗ്രസ് 50,794
വി. നടേശന് ബിജെപി 14,458
ഭൂരിപക്ഷം: 33,878
നെന്മാറ
കെ. ബാബു സിപിഎം 80,145
സി.എന്‍. വിജയകൃഷ്ണന് സിഎംപി 51,441
എ.എന്‍. അനുരാഗ് ബിഡിജെഎസ് 16,666
ഭൂരിപക്ഷം: 28704
തരൂര്‍
പി.പി. സുമോദ് സിപിഎം 67,744
കെ.എ. ഷീബ കോണ്‍ഗ്രസ് 43,213
കെ.പി. ജയപ്രകാശ് ബിജെപി 18,465
ഭൂരിപക്ഷം: 24,531
ആലത്തൂര്‍
കെ.ഡി. പ്രസേനന്‍ സിപിഎം 74,653
പാളയം പ്രദീപ് കോണ്‍ഗ്രസ് 40,535
പ്രശാന്ത് ശിവന് ബിജെപി 18,349
ഭൂരിപക്ഷം: 34,118
ചേലക്കര
കെ. രാധാകൃഷ്്ണന് സിപിഎം 83,415
സി.സി. ശ്രീകുമാര്‍ കോണ്‍ഗ്രസ് 44,015
ഷാജുമോന്‍ വട്ടേക്കാട് ബിജെപി 24,045
ഭൂരിപക്ഷം: 39,400
കുന്നംകുളം
എ.സി. മൊയ്തീന് സിപിഎം 75,532
കെ. ജയശങ്കര്‍ കോണ്‍ഗ്രസ് 48,901
കെ.കെ. അനീഷ്കുമാര്‍ ബിജെപി 27,833
ഭൂരിപക്ഷം: 26,631
വടക്കാഞ്ചേരി
സേവ്യര്‍ ചിറ്റിലപ്പിള്ളി സിപിഎം 81,026
അനില്‍ അക്കര കോണ്‍ഗ്രസ് 65,858
ടി.എസ്. ഉല്ലാസ് ബാബു ബിജെപി 21,747
ഭൂരിപക്ഷം: 15,168