തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് പോളിംഗ് ദിനത്തിൽ 71.27 ശതമാനം വോട്ട് രേഖപ്പെടുത്തി. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടർമാരിൽ 1,97,77478 പേരാണ് പോളിംഗ് ബൂത്തുകളിലെത്തി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ വഴി വോട്ട് രേഖപ്പെടുത്തിയത്. ഇവരിൽ 94,75,090 പേർ പുരുഷ വോട്ടർമാരും 1,0302238 പേർ സ്ത്രീ വോട്ടർമാരും 150 പേർ ഭിന്നലിംഗ വോട്ടർമാരുമാണ്. വീട്ടിൽ വോട്ട് ചെയ്തവരും തപാൽ വോട്ടും സൈനികരുടെ സർവീസ് വോട്ടും ഇതിനു പുറമേയാണ്.
ആബ്സന്റീ വോട്ടർ വിഭാഗത്തിൽ 1,80,865 വോട്ടും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ വിഭാഗത്തിൽ 41,904 പോസ്റ്റൽ വോട്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിൽ ഏറ്റവുമധികം പോളിംഗ് നടന്നത് വടകര മണ്ഡലത്തിലാണ്. 78.41 ശതമാനം. 1,11,4950 വോട്ടർമാർ വടകരയിൽ വോട്ട് രേഖപ്പെടുത്തി. പത്തനംതിട്ട മണ്ഡലത്തിലാണ് ഏറ്റവും കുറവ് വോട്ടിംഗ് നടന്നത്. 63.37 ശതമാനം. 14,29700 വോട്ടർമാരിൽ 9,06051 വോട്ടർമാർ മാത്രമാണ് പത്തനംതിട്ടയിൽ വോട്ട് രേഖപ്പെടുത്തിയത്.
85 വയസിനു മുകളിൽ പ്രായമായവർ, ഭിന്നശേഷി വോട്ടർമാർ, കോവിഡ് ബാധിതർ, അവശ്യസേവന വിഭാഗങ്ങളിലെ ജോലിക്കാർ എന്നിവരാണ് ആബ്സന്റീ വോട്ടർ വിഭാഗത്തിൽ ഉൾപ്പെടുന്നത്. വീട്ടിൽ വോട്ട് രേഖപ്പെടുത്തിയവരും അവശ്യസേവനവിഭാഗങ്ങൾക്കായി ഒരുക്കിയ വോട്ടർ ഫെസിലിറ്റഷേൻ കേന്ദ്രങ്ങളിലെത്തി(വിഎഫ്സി) വോട്ട് രേഖപ്പെടുത്തിയവരും ഇതിൽ ഉൾപ്പെടും.
ആബ്സന്റീ വോട്ടർമാരുടെ മണ്ഡലം തിരിച്ചുള്ള കണക്ക് ഇങ്ങനെ:
തിരുവനന്തപുരം-8,006, ആറ്റിങ്ങൽ-11,883, കൊല്ലം-8,599, ആലപ്പുഴ-11,842, മാവേലിക്കര-12,049, പത്തനംതിട്ട-12,138, കോട്ടയം-11,965, ഇടുക്കി-7,728, എറണാകുളം-5,531, ചാലക്കുടി-4,339, തൃശൂർ-9,133, മലപ്പുറം-6,013, പൊന്നാനി-5,330, പാലക്കാട്-7,630, ആലത്തൂർ-8,936, കോഴിക്കോട്-9,524, വടകര-10,059, വയനാട്-8,100, കണ്ണൂർ-12,521, കാസർഗോഡ്- 9,539.
പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരുടെ എണ്ണം 41,904 ആണ്. വിഎഫ്സികളിൽ വോട്ട് രേഖപ്പെടുത്തിയവരുടെ എണ്ണമാണിത്.
മണ്ഡലാടിസ്ഥാനത്തിലുളള തപാൽ വോട്ടുകളുടെ എണ്ണം ഇങ്ങനെ:
തിരുവനന്തപുരം-3,449, ആറ്റിങ്ങൽ-2,227, കൊല്ലം-3,468, ആലപ്പുഴ-3,162, മാവേലിക്കര-3,525, പത്തനംതിട്ട-1,918, കോട്ടയം-2,413, ഇടുക്കി-1,107, എറണാകുളം-1,185, ചാലക്കുടി-1,428, തൃശൂർ-1,931, മലപ്പുറം-1,007, പൊന്നാനി-1,117, പാലക്കാട്-1,668, ആലത്തൂർ-1,843, കോഴിക്കോട്-2,341, വടകര-2,800, വയനാട്-1477, കണ്ണൂർ-2,384, കാസർഗോഡ്-1454.
സൈനികർക്കുള്ള സർവീസ് വോട്ടിന് 57,849 സൈനികരാണ് ഇക്കുറി അപേക്ഷിച്ചിട്ടുള്ളത്. ഇതിൽ 8277 വോട്ടർമാരാണ് ഏപ്രിൽ 27 വരെ വോട്ട് രേഖപ്പെടുത്തി അയച്ചിട്ടുള്ളത്.
വോട്ടെണ്ണൽ തുടങ്ങുന്നത് വരെ സർവീസ് വോട്ട് സ്വീകരിക്കുമെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു.