മഹാരാഷ്ട്ര: 135 സീറ്റെന്ന ബിജെപിയുടെ ആവശ്യം ഉദ്ധവ് താക്കറെ തള്ളി
മഹാരാഷ്ട്ര: 135 സീറ്റെന്ന ബിജെപിയുടെ ആവശ്യം ഉദ്ധവ് താക്കറെ തള്ളി
Tuesday, September 16, 2014 11:49 PM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 135 സീറ്റ് വേണമെന്ന ബിജെപിയുടെ ആവശ്യം ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തള്ളി. ഇതോടെ എന്‍ഡിഎ സഖ്യകക്ഷികളായ ശിവസേനയും ബിജെപിയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായി. വേണ്ടിവന്നാല്‍ ഒറ്റയ്ക്കു മത്സരിക്കാനും തയാറാണെന്ന് താക്കറെ സൂചനയും നല്കി. അതേസമയം, സീറ്റുവിഭജന ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ശിവസേന-ബിജെപി സഖ്യം നിലവില്‍ വന്നിട്ട് 25 വര്‍ഷമായി. അതു തുടരുന്നതാണ് ഇരുപാര്‍ട്ടികള്‍ക്കും ഗുണകരം. കൂടുതല്‍ എംഎല്‍എമാരുണ്ടായാല്‍ മുഖ്യമന്ത്രിസ്ഥാനം വേണമെന്നു ബിജെപി പറയുന്നു. എന്നാല്‍, ശിവസേന 171 സീറ്റിലും ബിജെപി 117 സീറ്റിലുമാണു മത്സരിക്കുന്നതെന്നു മറക്കരുത്. ലോക്സഭയിലേക്ക് ബിജെപിക്ക് മിഷന്‍ 272 ഉണ്ടായിരുന്നതുപോലെ ഞങ്ങള്‍ക്കു മിഷന്‍ 150 ഉണ്ട്- ഉദ്ധവ് താക്കറെ പറഞ്ഞു.

മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയാല്‍ ശിവസേനയുടെ നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉദ്ധവ് താക്കറെ നടത്തിയ പ്രസ്താവനയാണു കാര്യങ്ങള്‍ വഷളാക്കിയത്. മോദിതരംഗത്തിനെതിരേയും താക്കറെ പ്രസ്താവന നടത്തിയിരുന്നു. തമിഴ്നാട്, ഒഡീഷ, പഞ്ചാബ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ മോദിതരംഗം ഉണ്ടായിരുന്നോ എന്നും താക്കറെ ചോദിച്ചിരുന്നു. ഇതോടെ താക്കറെയ്ക്കെതിരേ ബിജെപി ശക്തമായി രംഗത്തുവന്നിരുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കുമെന്നുവരെ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.


മഹാരാഷ്ട്രയില്‍ യുപിഎ സഖ്യത്തിലും ഭിന്നത തുടരുകയാണ്. ആകെയുള്ള 288 സീറ്റുകളില്‍ പകുതി വേണമെന്ന നിലപാടില്‍ എന്‍സിപി ഉറച്ചുനില്‍ക്കുന്നു. എന്‍സിപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഡല്‍ഹിയില്‍ സീറ്റുവിഭജന ചര്‍ച്ച നടത്തിവരികയാണ്. ചര്‍ച്ചയുടെ ഫലം കാത്തിരിക്കുകയാണെന്നും പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍ പറഞ്ഞു.

ഇന്നലെ മന്ത്രി ദിലീപ് സോപാല്‍ അടക്കം ഒമ്പത് സ്വതന്ത്ര എംഎല്‍എമാര്‍ എന്‍സിപിയില്‍ ചേര്‍ന്നു. നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്ന എന്‍സിപിക്ക് ആത്മവിശ്വാസം പകരുന്നതാണ് ഈ നീക്കം.

ശക്തികേന്ദ്രമായ കോലാപ്പുരില്‍ എന്‍സിപി തെരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കംകുറിച്ചു. മോദിതരംഗത്തിലും കോലാപ്പുര്‍ മണ്ഡലം നിലനിര്‍ത്താന്‍ എന്‍സിപിക്കു കഴിഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.