200 സുഖോയി യുദ്ധവിമാനങ്ങളുടെ സാങ്കേതിക തകരാര്‍ പരിശോധിക്കുന്നു
200 സുഖോയി യുദ്ധവിമാനങ്ങളുടെ സാങ്കേതിക തകരാര്‍  പരിശോധിക്കുന്നു
Thursday, October 23, 2014 11:51 PM IST
ന്യൂഡല്‍ഹി: പൂനയിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമസേനയിലെ സുഖോയി-30 പോര്‍ വിമാനങ്ങള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുന്നു. ഇരട്ട എന്‍ജിനുകളുള്ള ഇരുന്നൂറോളം സുഖോയി വിമാനങ്ങളാണു സേനയ്ക്കുള്ളത്.

ഒക്ടോബര്‍ 10നു പൂനയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ നിര്‍ദേശം കൊടുക്കാതെ പൈലറ്റ് സീറ്റ് ഉയര്‍ന്നുപൊങ്ങിയ സംഭവത്തെത്തുടര്‍ന്നാണ് സാങ്കേതിക വിഭാഗം യുദ്ധവിമാനങ്ങള്‍ വീണ്ടും പരിശോധിക്കുന്നത്. വിമാനം റണ്‍വേയ്ക്കു സമീപമുള്ള കരിമ്പിന്‍പാടത്തു തകര്‍ന്നുവീണു. അപകടത്തില്‍ പൈലറ്റുമാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വിമാനത്തിലെ ഇജക്ഷന്‍ സീറ്റുകള്‍ കമാന്‍ഡ് ബട്ടണില്‍ അമര്‍ത്തിയാല്‍ മാത്രമാണ് ഉയരുക. എന്നാല്‍, ലാന്‍ഡിംഗിനിടെ അപ്രതീക്ഷിതമായി സീറ്റുകള്‍ തെറിച്ചുപോവുകയായിരുന്നുവെന്നു വ്യോമസേന വക്താവും വിംഗ് കമാന്‍ഡറുമായ സിമ്രന്‍പാല്‍ സിംഗ് ബിര്‍ദി പറഞ്ഞു. സംഭവത്തെക്കുറിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറി നടന്നുവരികയാണ്. വിമാനം ചെളിയില്‍ പൂണ്ടുപോയതിനാല്‍ ഫ്ളൈറ്റ് ഡേറ്റ റിക്കോര്‍ഡറും ബ്ളാക്ക് ബോക്സും കണ്ടുകിട്ടിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായുള്ള പരിശോധനകള്‍ നടക്കുന്നുവരികയാണ്. അതു പൂര്‍ത്തിയായി സര്‍ട്ടിഫിക്കറ്റു ലഭിച്ചാലുടന്‍ വിമാനങ്ങള്‍ വ്യോമസേനയില്‍ തിരിച്ചെത്തുമെന്നും ബിര്‍ദി കൂട്ടിച്ചേര്‍ത്തു.


2009 മുതല്‍ അഞ്ചുതവണ സുഖോയി വിമാനങ്ങള്‍ സാങ്കേതിക തകരാര്‍മൂലം തകര്‍ന്നിട്ടുണ്ട്. അവയില്‍ മൂന്നും സീറ്റ് ഉയര്‍ന്നുപോങ്ങിയുണ്ടായ അപകടങ്ങളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.