ജമ്മുകാഷ്മീരില്‍ സിദ്ദുവിന്റെ വാഹനത്തിനുനേരേ ആക്രമണം
Friday, December 19, 2014 12:33 AM IST
ജമ്മു: ജമ്മുകാഷ്മീരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ബിജെപി നേതാവ് നവജ്യോത് സിംഗ് സിദ്ദുവിന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം. ഗാന്ധിനഗര്‍ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ കവീന്ദര്‍ ഗുപ്തയ്ക്കു വേണ്ടി ഭോര്‍ കാംപ് മേഖലയില്‍ പ്രചാരണം നടത്തവേയാണ് അദ്ദേഹത്തിനു നേരേ ആക്രമണമുണ്ടായത്.

അജ്ഞാതരായ അക്രമികള്‍ സിദ്ദുവിന്റെ വാഹനത്തിനു നേരേ കല്ലുകളും ഇഷ്ടികയും എറിയുകയായിരുന്നു. അദ്ദേഹം പരിക്കേല്ക്കാതെ രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ പരിക്കേറ്റ ഡ്രൈവര്‍ പര്‍വീണ്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ വാഹനം ഭാഗികമായി തകര്‍ന്നു. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ കസ്റഡിയിലെടുത്തിട്ടുണ്ട്. അടുത്തിടെ ഒരു മതഗ്രന്ഥത്തെക്കുറിച്ചു സിദ്ദു നടത്തിയ പരാമര്‍ശമാണ് അക്രമികളെ പ്രകോപിതരാക്കിയതെന്നും പോലീസ് പറഞ്ഞു.


സംഭവത്തിനു പിന്നില്‍ കോണ്‍ഗ്രസാണെന്നു ബിജെപി വക്താവ് അരുണ്‍ ഗുപ്ത ആരോപിച്ചു. മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ അനുയായികളാണ് ആക്രമണം നടത്തിയതെന്നും സംസ്ഥാനത്ത് ബിജെപിയുടെ ജനപ്രീതിയിലുള്ള അസൂയയാണ് ഇതിനു പിന്നിലെന്നും ഗുപ്ത പറഞ്ഞു. സംഭവത്തെത്തുടര്‍ന്നു ഭോര്‍ കാംപിലെ തെരഞ്ഞെടുപ്പ് പ്രചാരണം സിദ്ദു റദ്ദാക്കി. ഗാന്ധിനഗറില്‍ കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ സിദ്ദുവിനു നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. സിറ്റിംഗ് എംഎല്‍എയായ രമണ്‍ ഭല്ലയാണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.