സുമിത്ര മഹാജന്‍ ഇടപെട്ടു; കുട്ടനാടിനു കുടിവെള്ളം കിട്ടും
സുമിത്ര മഹാജന്‍ ഇടപെട്ടു; കുട്ടനാടിനു കുടിവെള്ളം കിട്ടും
Friday, December 19, 2014 12:34 AM IST
ന്യൂഡല്‍ഹി: കുട്ടനാട്ടിലെ ജനങ്ങള്‍ക്കു സമഗ്ര കുടിവെള്ള, ശുചിത്വ പദ്ധതികള്‍ക്കു വേണ്ടി ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ അപൂര്‍വ ഇടപെടല്‍. സ്പീക്കറുടെയും സ്ഥലം എംപി കൊടിക്കുന്നില്‍ സുരേഷിന്റെയും അഭ്യര്‍ഥന മാനിച്ചു കുട്ടനാട്ടില്‍ കുടിവെള്ള, ശുചിത്വ പദ്ധതികള്‍ക്കായി ലോകബാങ്കിന്റെ സഹായം ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശ നല്‍കാമെന്നു കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രി ചൌധരി ബീരേന്ദ്ര സിംഗ് ലോക്സഭയില്‍ ഇന്നലെ ഉറപ്പു നല്‍കി.

കുട്ടനാടിന്റെ കുടിവെള്ള, ശൌചാലയ പദ്ധതികള്‍ക്കു ലോകബാങ്കിന്റെ സഹായം തേടുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പുതിയ അപേക്ഷ സമര്‍പ്പിക്കണമെന്നു കൊടിക്കുന്നില്‍ സുരേഷിന്റെ ചോദ്യത്തിനു മന്ത്രി ബീരേന്ദ്ര സിംഗ് മറുപടി നല്‍കി. ഇതിനായി നേരത്തെ കേരളം സമര്‍പ്പിച്ച പദ്ധതി ജപ്പാന്‍ കമ്പനിയായ ജെയ്്ക നിരാകരിച്ചുവെന്നു മന്ത്രി വിശദീകരിച്ചു.

ലോക്സഭയിലെ ചോദ്യോത്തര വേളയിലാണു കൊടിക്കുന്നില്‍ തന്ത്രപരമായി സ്പീക്കര്‍ സുമിത്ര മഹാജന്റെ ഇടപെടല്‍ സാധ്യമാക്കിയത്. കുട്ടനാട്ടിലെ കുടിവെള്ളം, ശുചിത്വം തുടങ്ങിയവ സ്പീക്കര്‍ക്കു നേരിട്ടു ബോധ്യമുള്ളതാണെന്നു കൊടിക്കുന്നില്‍ പറഞ്ഞു. എന്നാല്‍, മറുപടി പറഞ്ഞ മന്ത്രിയാകട്ടെ കുട്ടനാട് പദ്ധതിക്കു ജെയ്കയുടെ സഹായം നിരാകരിച്ചതാണെന്നും ദേശീയ തലത്തില്‍ എല്ലാ ഗ്രാമങ്ങളിലും കുടിവെള്ള, ശുചിത്വ പദ്ധതികള്‍ നടപ്പാക്കാന്‍ പദ്ധതിയുണ്െടന്നും മാത്രമാണു പറഞ്ഞത്. ഇതേ തുടര്‍ന്നാണു കുട്ടനാട്ടിലെ ജനങ്ങളുടെ പ്രയാസം താന്‍ നേരിട്ടു മനസിലാക്കിയതാണെന്നും അവരുടെ പദ്ധതികളെ എങ്ങിനെ സഹായിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുകയുമാണു വേണ്ടതെന്നു മന്ത്രിയോടു സ്പീക്കര്‍ ചൂണ്ടിക്കാട്ടിയത്. കേരള സര്‍ക്കാര്‍ സമീപിച്ചാല്‍ ലോകബാങ്ക് സഹായത്തിനു കേന്ദ്രം ശുപാര്‍ശ ചെയ്യാമെന്നു ബീരേന്ദ്ര സിംഗ് പാര്‍ലമെന്റില്‍ ഉറപ്പു നല്‍കിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.