കൈക്കൂലിക്കേസ്: എസ്ഐയെ വെറുതെവിട്ടു
Friday, January 30, 2015 12:07 AM IST
ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ ഹൈക്കോടതി ഒരു വര്‍ഷം കഠിനതടവിനു ശിക്ഷിച്ച മുന്‍ എസ്ഐയെ സുപ്രീം കോടതി കുറ്റവിമോചിതനാക്കി. തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് സ്റേഷനില്‍ നിന്ന് എസ്ഐയായി വിരമിച്ച പേരൂര്‍ക്കട സ്വദേശി എസ്. സുകുമാരനെയാണ് കോടതി കുറ്റവിമോചിതനാക്കിയത്. സുകുമാരനില്‍ നിന്നു വിജിലന്‍സ് പണം പിടിച്ചെടുത്തെങ്കിലും പരാതിക്കാരനില്‍ നിന്നു പണം വാങ്ങിയത് സുകുമാരനല്ലെന്ന്് ജസ്റീസുമാരായ വി. ഗോപാലഗൌഡ, ആര്‍. ഭാനുമതി എന്നിവരുടെ ബെഞ്ച് കണ്െടത്തി. ഈ പശ്ചാത്തലത്തില്‍ ശിക്ഷ നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി.

പണം മറ്റൊരു ഉദ്യോഗസ്ഥനാണ് പരാതിക്കാരനോടു ചോദിച്ചതെന്നും സുകുമാരന്‍ വാങ്ങിയിട്ടില്ലെന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകര്‍ എം.ആര്‍. അഭിലാഷും നിഷ രാജന്‍ ശങ്കറും വാദിച്ചു. പരാതിക്കാരനായ വ്യക്തി വിചാരണക്കോടതിയെ ഇക്കാര്യം അറിയിച്ചിരുന്നതായും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സുകുമാരനെ വെറുതെ വിട്ടുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്.


ഫോര്‍ട്ട് സ്റ്റേഷനില്‍ റൈട്ടറായിരുന്ന സുകുമാരനെ 1998ലായിരുന്നു വിജിലന്‍സ് അറസ്റ് ചെയ്തത്. പരാതിക്കാരന് വിജിലന്‍സ് നല്‍കിയ രാസവസ്തു പുരട്ടിയ പണവും സുകുമാരനില്‍ നിന്നു കണ്െടടുത്തിരുന്നു.

വിജിലന്‍സ് കോടതി സുകുമാരന് മൂന്നര വര്‍ഷം കഠിനതടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് ഒരു വര്‍ഷമാക്കി ചുരുക്കി. തുടര്‍ന്നാണ് സുകുമാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.