വിവാദ പ്രസ്താവന: വെങ്കയ്യ നായിഡു വിശദീകരണം നല്‍കി
വിവാദ പ്രസ്താവന: വെങ്കയ്യ നായിഡു വിശദീകരണം നല്‍കി
Friday, February 27, 2015 12:10 AM IST
പ്രത്യേക ലേഖകന്‍

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളെ അപമാനിച്ചു നടത്തിയ വിവാദ പ്രസ്താവനയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു ലോക്സഭയില്‍ വിശദീകരണം നല്‍കി തലയൂരി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം കൂട്ടുകയും മന്ത്രി മാപ്പു പറയാതെ റെയില്‍വെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നു വ്യക്തമാക്കുകയും ചെയ്തെങ്കിലും നേരിട്ടു മാപ്പു പറയാന്‍ മന്ത്രി തയാറായില്ല.

ആരെയും വേദിപ്പിക്കാന്‍ ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശമെന്നു ലോക്സഭ ഇന്നലെ സമ്മേളിച്ചയുടന്‍ പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. പ്രതിപക്ഷത്തെ ബഹുമാനിക്കുന്നു. സഭയ്ക്കു യോജിക്കാത്ത ഭാഷ ഉപയോഗിക്കാറില്ല. തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിച്ചതാണ്- നായിഡു പറഞ്ഞു. എന്നാല്‍, ഈ വിശദീകരണം ത്ൃപതികമല്ലെന്നും മന്ത്രി മാപ്പു പറയണമെന്നും ലോക്സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചൂണ്ടിക്കാട്ടി.


മന്ത്രി സ്വയം വിശദീകരണം നല്‍കിയെന്നും പ്രശ്നം അവസാനിച്ചുവെന്നുമായിരുന്നു സ്പീക്കര്‍ സുമിത്ര മഹാജന്റെ നിലപാട്. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ എല്ലാവരും സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു.

പിന്നീട് സഭ സമ്മേളിച്ചപ്പോഴും വീണ്ടും മന്ത്രി നായിഡു എഴുന്നേറ്റു ഒരിക്കല്‍കൂടി പഴയ വിശദീകരണം ആവര്‍ത്തിച്ചു. ഇതേത്തുടര്‍ന്നു ലോക്സഭയില്‍ പ്രതിപക്ഷ കക്ഷികള്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. കോണ്‍ഗ്രസ് സഭയില്‍ മിണ്ടാതിരിക്കുന്നതാണു നല്ലതെന്നും കോണ്‍ഗ്രസിനേക്കാള്‍ മോശം പാര്‍ട്ടിയാണു സിപിഎം എന്നുമായിരുന്നു നായിഡുവിന്റെ വിവാദ പരാമര്‍ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.