പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നെന്നു മുഫ്തി, രാഷ്ട്രീയ തന്ത്രമെന്നു ഹുറിയത്ത്
പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നെന്നു മുഫ്തി, രാഷ്ട്രീയ തന്ത്രമെന്നു ഹുറിയത്ത്
Tuesday, March 3, 2015 12:04 AM IST
ജമ്മു: കാഷ്മീരില്‍ സമാധാനപര മായി തെരഞ്ഞെടുപ്പു നടത്താന്‍ അവസരമൊരുക്കിയതിനു പാക്കിസ്ഥാനും ഹുറിയത്ത് കോണ്‍ഫറന്‍സിനും മറ്റു തീവ്രവാദികള്‍ക്കും നന്ദിപറഞ്ഞുകൊണ്ടു സത്യപ്രതിജ്ഞയ്ക്കുശേഷം നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണെന്നു ജമ്മു-കാഷ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ്. തോക്കുകളും ഗ്രനേഡുകളുമല്ല വോട്ടേഴ്സ് സ്ളിപ്പാണ് തങ്ങളുടെ ഭാഗധേയം നിര്‍ണയിക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞെന്നു അതിനാല്‍ പ്രസ്താവനയില്‍ തെറ്റില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ നിലപാടിനെ മകളും പിഡിപി അധ്യക്ഷയുമായ മെഹ്ബുബ മുഫ്തിയും ന്യായീകരിച്ചു. തെറ്റായ ഒന്നും മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് അക്രമങ്ങള്‍ കുറവായിരുന്നുവെന്നും മെഹ്ബുബ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയുടെ പരാമര്‍ശം രാഷ്ട്രീയതന്ത്രം മാത്രമാണെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് പ്രതികരിച്ചു.


തെരഞ്ഞെടുപ്പു 'നാടകത്തിന്' ഒന്നര മാസം മുമ്പേ പാര്‍ട്ടിയുടെ മുഴുവന്‍ പ്രവര്‍ത്തകരും നേതാക്കളും അറസ്റിലായിരുന്നു. അതുവഴി ജനങ്ങളുമായി അടുത്തിടപഴകി തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ അവസരം നിഷേധിക്കുകയായിരുന്നുവെന്നും ഹുറിയത്ത് നേതാവ് അയാസ് അക്ബര്‍ പറഞ്ഞു. അതിനാല്‍ വിഘടനവാദികള്‍ തെര ഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയെന്നു പറയുന്നതു യാഥാര്‍ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ല. ഒരാളെ ബന്ദിയാക്കി, അയാളുടെ കൈയും കാലും കെട്ടിയിട്ട് വായ് മൂടിക്കെട്ടിയശേഷം സഹകരണത്തിനും മൌനത്തിനും നന്ദിപറയുന്നതുപോലെയാണു മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.