ഡല്‍ഹി കൂട്ടമാനഭംഗം: പ്രതിയുടെ അഭിമുഖം പ്രസിദ്ധീകരിക്കുന്നതു കോടതി വിലക്കി
Thursday, March 5, 2015 12:15 AM IST
ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതിനും ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശിപ്പിക്കുന്നതിനും കോടതിയുടെ വിലക്ക്.

ഡോക്യുമെന്ററി നിര്‍മിച്ചതിലും പ്രതിയുടെ അഭിമുഖമെടുത്തതിലും ചട്ടവിരുദ്ധമായ നടപടികളുണ്ടായിട്ടുണ്െടങ്കില്‍ പോലീസിനു നടപടിയെടുക്കാമെന്നും പട്യാലഹൌസ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതി വ്യക്തമാക്കി.

പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുന്ന ബിബിസി ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന് രാജ്യത്തെ ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് കോടതിയുടെ നടപടി.

രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടമാനഭംഗ കേസിലെ മുഖ്യപ്രതി മുകേഷ് സിംഗുമായി നടത്തിയ അഭിമുഖം ഉള്‍പ്പെട്ട ഇന്ത്യന്‍ ഡോട്ടര്‍(ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററി അന്താരാഷ്ട്ര വനിതാ ദിനമായ എട്ടിനു പ്രക്ഷേപണം ചെയ്യുമെന്നാണ് ബിബിസി അറിയിച്ചിരുന്നത്. മുകേഷ് സിംഗിന്റെ പ്രതികരണത്തിനെതിരേ പാര്‍ലമെന്റിനകത്തും പുറത്തും വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ബിബിസി ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്നു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വാര്‍ത്താ ചാനലുകള്‍ക്കു നിര്‍ദേശം നല്‍കിയത്.


കേസില്‍ അടുത്ത ഉത്തരവുണ്ടാകുന്നതു വരെയാണ് ഡോക്യുമെന്ററി സംപ്രേഷണവും പ്രദര്‍ശനവും ചീഫ് മെട്രോപൊളീറ്റന്‍ മജിസ്ട്രേറ്റ് സഞ്ജയ് ഖംഗ്വാള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ് സിംഗിന്റെ അഭിമുഖം രേഖപ്പെടുത്തിയതിന് ബ്രിട്ടിഷ് ഫിലിം നിര്‍മാതാവ് ലെസ്ലി ഉഡ്വിനും ബിബിസിക്കുമെതിരേ കേസെടുത്ത തും പോലീസ് കോടതിയെ അറിയിച്ചു.

മാനഭംഗക്കേസിലെ പ്രതി സ്ത്രീകള്‍ക്കെതിരേയുള്ള ആക്രമണങ്ങളെ ന്യായീകരിച്ചു സംസാരിക്കുന്നത് പ്രക്ഷേപണം ചെയ്താല്‍ വലിയ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും പോലീസ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.