റീപോ കുറച്ചു; പലിശ താഴും
റീപോ കുറച്ചു; പലിശ താഴും
Thursday, March 5, 2015 12:06 AM IST
മുംബൈ: രാജ്യത്ത് ബാങ്ക് പലിശനിരക്കുകള്‍ താഴ്ത്താവുന്നവിധം റിസര്‍വ് ബാങ്ക് റീപോ നിരക്ക് കാല്‍ശതമാനം കുറച്ചു. 7.75 ശതമാനത്തില്‍ നിന്ന് 7.5 ശതമാനത്തിലേക്കാണു കുറച്ചത്. ബാങ്കുകളുടെ കരുതല്‍ പണ അനുപാതം (സിആര്‍ആര്‍) പോലു ള്ള മറ്റു കാര്യങ്ങളില്‍ മാറ്റമില്ല.

വാണിജ്യബാങ്കുകള്‍ക്കു റിസര്‍വ് ബാങ്കില്‍നിന്നു നല്‍കുന്ന ഹ്രസ്വകാല വായ്പയ്ക്ക് ഈടാക്കുന്ന പലിശയാണ് റീപോ അഥവാ റീ പര്‍ച്ചേസ് നിരക്ക്. ഇതു കുറച്ചതിനനുസരിച്ച് റിവേഴ്സ് റീപോ 6.5 ശത മാനമായും കുറച്ചു. ബാങ്കുകള്‍ മിച്ചധനം റിസര്‍വ് ബാങ്കില്‍ സൂക്ഷിച്ചാല്‍ കിട്ടുന്ന പലിശയാണ് റിവേഴ്സ് റീപോ. ജനുവരി 15-നു റീപോ നിരക്ക് 0.25 ശതമാനം കുറച്ചിരുന്നു. രണ്ടുതവണയായി അരശതമാനം കുറവ്. ഇതോടെ ഭവനവായ്പകളടക്കമുള്ളവയുടെ നിരക്ക് കുറയ്ക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതമാകും. ഈമാസാവസാനത്തോടെ ബാങ്കുകള്‍ നിരക്കുകുറയ്ക്കല്‍ പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.


ഇക്കൊല്ലം ഇനിയും പലിശ കുറയുമെന്നാണ് ധനകാര്യ നിരീക്ഷകര്‍ പറയുന്നത്. ഒരുശതമാനംകൂടി കുറയ്ക്കുമെന്നു മിക്കവരും പ്രതീക്ഷിക്കുന്നു. ഏപ്രില്‍ ഏഴിനാണ് പതിവുള്ള പണനയ അവലോകനം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.