അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൌണ്‍സില്‍
Saturday, March 7, 2015 12:03 AM IST
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തു കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയ പെണ്‍കുട്ടിയെക്കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററിയില്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരേ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ.

നിര്‍ഭയ കേസിലെ പ്രതിഭാഗം അഭിഭാഷകരായ എം.എല്‍. ശര്‍മ, എ.കെ. സിംഗ് എന്നിവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ബിസിഐ ഇന്നലെ യോഗം ചേര്‍ന്നു. അഭിഭാഷകരുടെ നടപടിയെ ബിസിഐയിലെ മുതിര്‍ന്ന അംഗങ്ങള്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. ബ്രിട്ടീഷുകാരി ലെസ്ലി ഉഡ്്വിന്‍ സംവിധാനം ചെയ്ത നിര്‍ഭയ പെണ്‍കുട്ടിയെക്കുറിച്ചുള്ള ഇന്ത്യാസ് ഡോട്ടര്‍ എന്ന വിവാദ ഡോക്യുമെന്ററിയില്‍ ഇരയായ പെണ്‍കുട്ടിയെക്കുറിച്ചും സ്ത്രീകളെ ഒന്നാകെയും അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരേയാണു ബിസിഐ രംഗത്തുവന്നത്.

എന്നാല്‍, സ്ത്രീകളെ അപമാനിക്കുന്ന പ്രസ്താവനകള്‍ നടത്തിയിട്ടില്ലെന്നും സുരക്ഷയ്ക്കായി സ്ത്രീകള്‍ പാലിക്കേണ്ട മുന്‍കരുതലുകളെപ്പറ്റി മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകര്‍ വ്യക്തമാക്കി.


കേന്ദ്രസര്‍ക്കാരിന്റെയും കോടതിയുടെയും വിലക്കു മറികടന്നു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചതിനു ബിബിസിക്കെതിരേ സര്‍ക്കാര്‍ നോട്ടീസയച്ചിരുന്നു. തിഹാര്‍ ജയിലില്‍ കടന്നു പ്രതി മുകേഷ് സിംഗിന്റെ അഭിമുഖം ചിത്രീകരിച്ചതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജയിലിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടതായാണ് പ്രാഥമിക വിവരമെന്നും മന്ത്രാലയം അറിയിച്ചു.

എന്നാല്‍, നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്നു സംവിധായക ലെസ്്ലി ഉഡ്്വിന്‍ പ്രതികരിച്ചു. സംപ്രേഷണവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചിരിക്കുന്ന നടപടികള്‍ക്ക് നിയമത്തിന്റെ പിന്തുണ ലഭിക്കില്ലെന്നും അവര്‍ ലണ്ടനില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.