കര്‍ഷകന്റെ ആത്മഹത്യ: കേജരിവാള്‍ മാപ്പുപറഞ്ഞു
കര്‍ഷകന്റെ ആത്മഹത്യ: കേജരിവാള്‍ മാപ്പുപറഞ്ഞു
Saturday, April 25, 2015 12:14 AM IST
ന്യൂഡല്‍ഹി: ആം ആദ്മി റാലിക്കിടെ ജീവനൊടുക്കിയ രാജസ്ഥാന്‍ സ്വദേശിയായ കര്‍ഷകന്‍ ഗജേന്ദ്രസിംഗിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ സഹായധനം നല്‍കുമെന്നു പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍ അറിയിച്ചു. പാര്‍ട്ടിയുടെ ഉന്നതനേതാവു സഞ്ജയ് സിംഗ് ഗജേന്ദ്ര സിംഗിന്റെ വീട്ടിലെത്തി പത്തുലക്ഷം രൂപയുടെ ചെക്ക് കൈമാറി. സിംഗ് ജീവനൊടുക്കിയതറിയാതെയാണെങ്കിലും പ്രസംഗവും റാലിയും തുടര്‍ന്നതില്‍ കേജരിവാള്‍ ക്ഷമചോദിച്ചു. കര്‍ഷകന്‍ മരിച്ചുവെന്ന് അറിഞ്ഞിരുന്നെങ്കില്‍ പ്രസംഗം നിര്‍ത്തുമായിരുന്നു. സംഭവത്തിനു ശേഷവും പ്രസംഗം തുടര്‍ന്നത് തന്റെ തെറ്റാണ്. ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുകയാണെന്നും കേജരിവാള്‍ പറഞ്ഞു.

ആം ആദ്മി പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കി ഡല്‍ഹി പോലീസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ആത്മഹത്യാപ്രേരണക്കുറ്റം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണു കേസ്.


അതിനിടെ, കേജരിവാളിന്റെ മാപ്പപേക്ഷയെ ചോദ്യംചെയ്തു ഗജേന്ദ്രസിംഗിന്റെ കുടുംബം രംഗത്തെത്തി. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു. സംഭവം നടന്നശേഷം രണ്ടുമിനിറ്റ് നേരത്തേങ്കിലും റാലി നിര്‍ത്തിവയ്ക്കാന്‍ കേജരിവാളിനു തോന്നിയില്ലെന്നും ഗജേന്ദ്രസിംഗിന്റെ സഹോദരി രേഖ പറഞ്ഞു. തന്റെ പിതാവ് ആത്മഹത്യ ചെയ്യാന്‍ യാതൊരു സാഹചര്യവുമില്ലായിരുന്നുവെന്നു പതിനൊന്നാം ക്ളാസില്‍ പഠിക്കുന്ന മകള്‍ മേഘ ഒരു ചാനല്‍ അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.