മോഗ മാനഭംഗം: മൃതദേഹം പോസ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിക്കാന്‍ തീരുമാനം
Monday, May 4, 2015 11:28 PM IST
മോഗ: പഞ്ചാബില്‍ ഓടുന്ന ബസില്‍ മാനഭംഗശ്രമത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ മൃതദേഹം പോസ്റ്മോര്‍ട്ടം ചെയ്യുന്നതിനും സംസ്കാരം നടത്താനും പെണ്‍കുട്ടിയുടെ അച്ഛന്‍ സമ്മതിച്ചു. ഒത്തുതീര്‍പ്പുകള്‍ക്കായി സര്‍ക്കാര്‍ തങ്ങളുടെമേല്‍ സമ്മര്‍ദം ചെലുത്തുന്നുവെന്നാരോപിച്ചു പോസ്റ്മോര്‍ട്ടം ചെയ്യാനും സംസ്കാരം നടത്താനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിസമ്മതിച്ചിരുന്നു. ഇതേസമയം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കേസ് ഇന്നു പരിഗണിക്കും.

സമ്മര്‍ദങ്ങള്‍ക്കു കീഴടങ്ങിയല്ല പോസ്റ്മോര്‍ട്ടത്തിനു സമ്മതിച്ചതെന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ ഉടമസ്ഥതതിയിലുള്ള ബസിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ബന്ധുക്കള്‍ നടത്തിവന്ന ധര്‍ണ അവസാനിപ്പിച്ചതാ യും തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചതിനാല്‍ നഷ്ടപരിഹാരത്തുകയും പെണ്‍കുട്ടിയുടെ അമ്മയ്ക്കു നല്കുമെന്നു പറഞ്ഞ ജോലിയും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടിയുടെ കുടുംബത്തിന് ആദ്യം നഷ്ടപരിഹാരമായി 20 ലക്ഷം രൂപയും അമ്മയ്ക്കു സര്‍ക്കാര്‍ ജോലിയും സൌജന്യ ചികിത്സയും കേസ് നടത്തിപ്പിനുള്ള സഹായവും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, അതു നിരാകരിച്ച ബന്ധുക്കള്‍ ധര്‍ണയുമായി മുമ്പോട്ടു പോവുകയായിരുന്നു. നഷ്ടപരിഹാരത്തുക പിന്നീട് നാലുലക്ഷം വര്‍ധിപ്പിച്ചു പ്രഖ്യാപനമുണ്ടായി. നഷ്ടപരിഹാരമായി ലഭിക്കുന്ന 24 ലക്ഷം രൂപയില്‍ നാലുലക്ഷം ചികിത്സയില്‍ കഴിയുന്ന സ്ത്രീയുടെ മകന്റെ പഠനച്ചെലവിനുള്ളതാണ്.


പീഡനശ്രമം നടന്ന ബസ് അപകടകരമായ വിധത്തില്‍ സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇതേസമയം, കുറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലാത്ത ആള്‍ക്കെതിരേ കെസെടുക്കാനാവില്ലെന്ന നിലപാടിലാണു പോലീസ് സൂപ്രണ്ട് ജെ.എസ്. ഖേര. ഇതോടെ, ബസുടമയ്ക്കെതിരേ കേസെടുക്കില്ലെന്നു വ്യക്തമായി. സംഭവംസംബന്ധിച്ചു പഞ്ചാബ് സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ചു ഗൌരവമായി ചിന്തിക്കുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

വനിതകള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങളില്‍ അതേക്കുറിച്ച് സംസ്ഥാനത്തിന്റെ വിശദീകരണം ലഭിക്കാതെ ആഭ്യന്തര വകുപ്പിന് എന്തെങ്കിലും നടപടിയെടുക്കാന്‍ കഴിയില്ലെന്ന് വകുപ്പു സഹമന്ത്രി കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി. മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തെ താന്‍ സന്ദര്‍ശിക്കുമെന്നും അദ്ദേ ഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.