ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിമാറ്റ ബില്‍ രാജ്യസഭ ഏകകണ്ഠമായി പാസാക്കി
ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തിമാറ്റ ബില്‍ രാജ്യസഭ ഏകകണ്ഠമായി പാസാക്കി
Thursday, May 7, 2015 12:18 AM IST
സെബി മാത്യു

ന്യൂഡല്‍ഹി: ആസാമിനെക്കൂടി ഉള്‍പ്പെടുത്തി ഇന്ത്യ-ബംഗ്ളാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ പ്രകാരമുള്ള ഭരണഘടനാ ഭേദഗതി ബില്‍ രാജ്യസഭ ഏകകണ്ഠമായി പാസാക്കി. 41 വര്‍ഷത്തെ അതിര്‍ത്തി പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാകുന്നത്. 1974ലെ ഇന്ത്യാ-ബംഗ്ളാദേശ് അതിര്‍ത്തി നിര്‍ണയ കരാറിന് അംഗീകാരം നല്കുന്നതാണ് 119-ാമതു ഭരണഘടനാ ഭേദഗതി ബില്‍. ബില്‍ ഇന്നു ലോക്സഭയില്‍ അവതരിപ്പിക്കും. പ്രതിപക്ഷത്തിന്റെ പിന്തുണയൊന്നാകെ നേടി ബില്ലവതരിപ്പിച്ച വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ബില്‍ മുമ്പ് അവതരിപ്പിച്ചതു യുപിഎ സര്‍ക്കാരാണെന്ന കാര്യം പ്രത്യേകം എടുത്തു പറഞ്ഞു. ബംഗ്ളാദേശ് അതിര്‍ത്തിക്കുള്ളിലായ ഇന്ത്യയുടെ ഭൂപ്രദേശങ്ങള്‍ വീണ്െടടുക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. യുപിഎ സര്‍ക്കാര്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും ആസാം ഗണ പരിഷത്തും എതിര്‍ത്ത ബില്ലാണ് ഇന്നലെ പൂര്‍ണ പ്രതിപക്ഷ പിന്തുണയോടെ രാജ്യസഭയില്‍ പാസായത്.


2013 ഡിസംബറില്‍ പാര്‍ലമെന്റില്‍ ഈ ബില്ലിനെ തന്റെ പാര്‍ട്ടി എതിര്‍ത്തിരുന്ന കാര്യം സുഷമ സ്വരാജ് സമ്മതിച്ചു. ആസാമിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നില്ല എന്ന കാരണത്താലാണു ബിജെപി അന്ന് എതിര്‍ത്തത്. ഇപ്പോള്‍ പുതിയ ബില്ലിന് തൃണമൂല്‍ കോണ്‍ഗ്രസ് കൂടി അകമഴിഞ്ഞു പിന്തുണ നല്‍കിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.