മരങ്ങള്‍ മുറിക്കാനുള്ള സ്റേ നീക്കി; കുന്ദാപുരം-ഗോവ ദേശീയപാത വീതികൂട്ടല്‍ തുടങ്ങി
Sunday, May 31, 2015 12:27 AM IST
മംഗളൂരു: റോഡരികിലെ മരങ്ങള്‍ മുറിക്കുന്നതിനെതിരേയുണ്ടായിരുന്ന സ്റേ ദേശീയ ഹരിത ട്രൈബ്യൂണല്‍ നീക്കിയതോടെ കുന്ദാപുരം-ഗോവ ദേശീയപാത വീതികൂട്ടല്‍ പുനരാരംഭിച്ചു. രണ്ടു സ്വകാര്യ വ്യക്തികളുടെ പരാതിയെത്തുടര്‍ന്നു നേരത്തെ ഹരിത ട്രൈബ്യൂണല്‍ തന്നെയാണു മരങ്ങള്‍ മുറിച്ചുനീക്കുന്നതു സ്റേ ചെയ്തത്. ഇതോടെ ഈ റൂട്ട് നാലുവരി പാതയാക്കുന്ന നടപടി സ്തംഭിച്ചു.

പാത വീതികൂട്ടുന്നതിന് 187.24 കിലോമീറ്റര്‍ ചുറ്റളവില്‍ കാര്‍വാര്‍, ഹൊന്നാവര്‍, കുന്ദാപുരം എന്നീ ഫോറസ്റ് ഡിവിഷനുകളുടെ പരിധിയില്‍പ്പെടുന്ന 23,500ഓളം മരങ്ങള്‍ മുറിച്ചുനീക്കേണ്ടിയിരുന്നു. മരങ്ങള്‍ മുറിച്ചുനീക്കുന്നതിനെതിരേ ബൈന്ദൂരിലെ കമലാക്ഷ പ്രഭു, ഹൊന്നാവറിലെ രാഘവേന്ദ്ര ലക്ഷ്മണ്‍ ഷാന്‍ബാഗ് എന്നിവരാണു ഹരിതട്രൈബ്യൂണലിനെ സമീപിച്ച് സ്റേ സമ്പാദിച്ചത്.

എന്നാല്‍, പാത വീതികൂട്ടാനായി മരങ്ങള്‍ മുറിക്കാന്‍ കേന്ദ്ര പരിസ്ഥിതിമന്ത്രാലയത്തില്‍നിന്നും മൂന്നു ഫോറസ്റ് ഡിവിഷനുകളില്‍നിന്നും ക്ളിയറന്‍സ് ലഭിച്ചതു ചൂണ്ടിക്കാട്ടി ദേശീയ പാത അഥോറിറ്റി ഹരിത ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പാത വീതികൂട്ടേണ്ടതു വികസനത്തിന് അനിവാര്യമാണെന്നും വര്‍ധിച്ചുവരുന്ന വാഹനപ്പെരുപ്പവും അപകടവും മുന്‍നിര്‍ത്തി പാത വീതികൂട്ടല്‍ ഒഴിവാക്കാനാവില്ലെന്നും ദേശീയപാത അഥോറിറ്റി കോടതിയില്‍ ചൂണ്ടിക്കാട്ടി. മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്കു പകരം മറ്റൊരിടത്തു മരങ്ങള്‍ വച്ചുപിടിപ്പിക്കുമെന്നും അഥോറിറ്റി ഉറപ്പുനല്‍കിയിട്ടുണ്ട്. തുടര്‍ന്നാണ് മുമ്പ് അനുവദിച്ച സ്റേ ഹരിതട്രൈബ്യൂണല്‍ നീക്കിയത്.


രണ്ടു മാസത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ സ്റേ നീങ്ങിക്കിട്ടിയത് ദേശീയപാത അഥോറിറ്റിക്കു വലിയ ആശ്വാസമായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് കഴിഞ്ഞ 29 മുതല്‍ പാതയുടെ നിര്‍മാണപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ പുനരാരംഭിക്കുകയും ചെയ്തു. മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്കുപകരം തുമാക്കുരുവിലാണ് ദേശീയപാത അഥോറിറ്റി മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നത്.

ഇതിനായി 21.3 കോടി രൂപ വനംവകുപ്പിനു കൈമാറിയിട്ടുണ്ട്. നിര്‍മാണം പൂര്‍ത്തിയായാല്‍ പാതയ്ക്കിരുവശത്തുമായി 90,000 മരങ്ങള്‍ വച്ചുപിടിപ്പിക്കുമെന്നും ദേശീയപാത അഥോറിറ്റി വ്യക്തമാക്കി. മുംബൈയിലെ ഐആര്‍ബി ഇന്‍ഫ്രാസ്ക്ടചറാണ് പാതയുടെ വീതികൂട്ടല്‍ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. 1,655 കോടി രൂപ ചെലവിലുള്ള പാത നവീകരണം കഴിഞ്ഞ മാര്‍ച്ചിലാണ് ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.