കസ്തൂരിരംഗന്‍: കേരളം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കസ്തൂരിരംഗന്‍: കേരളം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
Friday, July 31, 2015 12:34 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു മുന്നോടിയായി കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ടും പരിസ്ഥിതി ലോല പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയുള്ള മാപ്പും കേരളം സമര്‍പ്പിച്ചു. കഡസ്ട്രല്‍ മാപ്പിന്റെ അടിസ്ഥാനത്തില്‍ 119 വില്ലേജുകളിലെ പരിസ്ഥിതി ലോല മേഖലകളെ സര്‍വേ നമ്പരിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും തോട്ടങ്ങളെയും പൂര്‍ണമായി ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചതെന്നു സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ പ്രഫ. ഉമ്മന്‍ വി. ഉമ്മന്‍ അറിയിച്ചു.

സര്‍ക്കാര്‍ സര്‍വേയറെ കൂട്ടി നടത്തിയ ഭൌതിക പരിശോധനകളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടാണ് പുതിയതായി സമര്‍പ്പിച്ചത്. എന്നാല്‍, കേരളത്തില്‍ എല്ലായിടത്തും റീസര്‍വേ പൂര്‍ത്തിയാകാത്തതിനാല്‍ അത്തരം മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. താമസസ്ഥലങ്ങള്‍, കൃഷിഭൂമി, തോട്ടങ്ങള്‍ എന്നിവ സര്‍വേ നമ്പരിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയിട്ടുണ്െടന്നും ഇതില്‍ ജനങ്ങള്‍ക്കു പരാതിയുണ്ടാകില്ലെന്നും പ്രഫ. ഉമ്മന്‍ വി. ഉമ്മന്‍ വ്യക്തമാക്കി. കഡസ്ട്രല്‍ മാപ്പിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ജില്ലയിലെ പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍, മേലുകാവ്, തീക്കോയി വില്ലേജുകളെ ഇഎസ്എയുടെ പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്െടന്നും അദ്ദേഹം അറിയിച്ചു.


കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തി ആദ്യമായി റിപ്പോര്‍ട്ട് നല്‍കിയത് കേരളമായിരുന്നു. കേന്ദ്ര നിര്‍ദേശത്തെത്തുടര്‍ന്നു സര്‍വേ നമ്പരിന്റെ അടിസ്ഥാനത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് നല്‍കിയതും കേരളം തന്നെയാണെന്നും ഉമ്മന്‍ വി. ഉമ്മന്‍ പറഞ്ഞു. സംസ്ഥാനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം സെപ്റ്റംബര്‍ ഒന്‍പതിനകം അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നു. അതിനു മുന്നോടിയായി പശ്ചിമഘട്ടത്തിലെ ആറ് സംസ്ഥാനങ്ങളിലെ എംപിമാരുടെ യോഗം ഓഗസ്റ് മൂന്നിനു നടക്കുമെന്ന് വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.