ഇതിനു മുമ്പ് കൂട്ട സസ്പെന്‍ഷന്‍ ലഭിച്ചത് 11 എംപിമാര്‍ക്ക്
Tuesday, August 4, 2015 12:21 AM IST
ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ 25 എംപിമാരെ ലോക്സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുന്നത് അസാധാരണ നടപടി. ഇതിനു മുമ്പു തെലുങ്കാന പ്രശ്നത്തില്‍ 11 എംപിമാരെ ലോക്സഭയില്‍ നിന്നു സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ലോക്സഭയുടെ കാലത്ത് ഇപ്പോഴത്തെ സ്പീക്കര്‍ സുമിത്ര മഹാജന്‍ ഉള്‍പ്പെടെ ബിജെപി അംഗങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയാണ് ഒരു സമ്മേളനം പൂര്‍ണമായി സ്തംഭിപ്പിച്ചത്. ലോക്സഭയുടെ ചട്ടം 374 എ പ്രകാരം നടപടികള്‍ തടസപ്പെടുത്തിയതിനാണു സ്പീക്കറുടെ അസാധാരണ നടപടി. പാര്‍ലമെന്റില്‍ ബഹളം തുടര്‍ന്നാല്‍ എംപിമാര്‍ക്കെതിരേ നടപടിയെടുക്കുമെന്നു സ്പീക്കര്‍ നേരത്തേ അറിയിച്ചിരുന്നു. നടപടിക്കെതിരേ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ഉടന്‍തന്നെ തടസവാദവും പ്രതിഷേധവുമായി എഴുന്നേറ്റെങ്കിലും സുമിത്ര അംഗീകരിച്ചില്ല. ജനാധിപത്യപരമായി പ്രതിഷേധിക്കുന്നവരെ കൂട്ടത്തോടെ പുറത്താക്കുന്നതു ജനാധിപത്യവിരുദ്ധമാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുദീപ് ബന്ദോപാധ്യായയും ചൂണ്ടിക്കാട്ടി.


എല്ലാ അംഗങ്ങളുടെയും അവകാശം സംരക്ഷിക്കേണ്ട സ്പീക്കര്‍ ഏകപക്ഷീയമായി കുറച്ചുപേരെ പുറത്താക്കി സഭ നടത്താന്‍ ശ്രമിക്കരുതെന്ന് സിപിഎം നേതാവ് പി. കരുണാകരന്‍ പറഞ്ഞു. സമവായത്തിനാണു സ്പീക്കര്‍ ശ്രമിക്കേണ്ടതെന്നും സര്‍ക്കാര്‍ ഭൂരിപക്ഷം ഉപയോഗിച്ചു പ്രതിപക്ഷസ്വരം ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ഓര്‍മിപ്പിച്ചു. എന്നാല്‍, സഭയില്‍ ബഹളമുണ്ടാക്കുന്നവരെ പേരുവിളിച്ചു സസ്പെന്‍ഡ് ചെയ്യുകയാണെന്ന തീരുമാനം സ്പീക്കര്‍ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിലെ 25 എംപിമാരെ അഞ്ചു ദിവസത്തേക്കു സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം അറിയിച്ചയുടന്‍ തന്നെ ഇന്നു രാവിലെ ചേരുംവരെ സഭ നിര്‍ത്തിവയ്ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.