സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന ഭീകരന്റെ വീഡിയോദൃശ്യം പുറത്തായി
Thursday, August 27, 2015 12:45 AM IST
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ സുരക്ഷാസേനാംഗങ്ങളെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ദൃശ്യം പരസ്യമായി. കാഷ്മീര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ ഭീകരന്‍ ഭുര്‍ഹാന്‍ മുസാഫര്‍ വാനിയുടെ മുന്നറിയിപ്പുള്ള വീഡിയോ ദൃശ്യം കഴിഞ്ഞദിവസമാണു സുരക്ഷാസേനയുടെ ശ്രദ്ധയില്‍പ്പെട്ടത്. ആറു മിനിറ്റാണു വീഡിയോയുടെ ദൃശ്യം.

തെക്കന്‍ കാഷ്മീരിലെ ത്രാല്‍ നിവാസിയാണു 19കാരനായ ഭുര്‍ഹാന്‍. യുദ്ധമുന്നണിയിലുള്ള തീവ്രവാദികളെ വെറുതെ വിടുകയോ അല്ലെങ്കില്‍ മരണത്തെ പുല്‍കാന്‍ തയാറാവുകയോ ചെയ്യണമെന്ന നിര്‍ദേശമാണു സുരക്ഷാസൈനികര്‍ക്ക് ഇയാള്‍ നല്‍കുന്നത്.

തോക്കേന്തിയ രണ്ടു തീവ്രവാദികള്‍ക്കൊപ്പം പ്രത്യക്ഷപ്പെടുന്ന വാനി, പോലീസുകാരെയും രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരെയും ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണു പുറത്തുവന്നത്.

തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്ന ഇയാളുടെ ദൃശ്യങ്ങള്‍ കഴിഞ്ഞമാസം പരസ്യമായിരുന്നു. തെക്കന്‍ കാഷ്മീരിലെ ഷോപ്പിയാനും കുല്‍ഗാമിനും ഇടയിലുള്ള യാരിപോറയില്‍ പത്തു തീവ്രവാദികള്‍ക്കൊപ്പം നില്‍ക്കുന്ന ദൃശ്യമായിരുന്നു ഇത്. തോക്ക് നിറയ്ക്കുന്നതിനൊപ്പം തീവ്രവാദികള്‍ പരസ്പരം തമാശ പങ്കുവയ്ക്കുന്നതും വീഡിയോയിലുണ്ട്. അതിനുമുമ്പു വാനിയുടെ ഫോട്ടോ ഫേസ്ബുക്കിലും പ്രത്യക്ഷപ്പെട്ടിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്നീട് ഇത് നീക്കം ചെയ്യുകയായിരുന്നു.


അതിനിടെ വടക്കന്‍ കാഷ്മീരിലെ ബാരമുള്ളയില്‍ നിയന്ത്രണരേഖയ്ക്കു സമീപം സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി വെടിയേറ്റുമരിച്ചു. ഇന്നലെ രാവിലെ ഏഴുമണിയോടെ ഉറി മേഖലയിലുള്ള ക്വാസിംഗ്ധര്‍ മേഖലയില്‍ സൈന്യം നടത്തിയ തെരച്ചിലിനിടെയാണ് തീവ്രവാദിയെ വധിച്ചത്. ഇയാളില്‍ നിന്ന് എ.കെ-47 തോക്കും പിടിച്ചെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.