ഒഡീഷയില്‍ നക്സല്‍ ആക്രമണത്തില്‍ നാലു മരണം
Thursday, August 27, 2015 12:45 AM IST
മല്‍കാന്‍ഗിരി: ഒഡീഷയിലെ മല്‍കാന്‍ഗിരിയില്‍ നക്സല്‍ ആക്രമണത്തില്‍ മൂന്ന് ബിഎസ്എഫ് ജവാന്മാരും ഒരു ഗ്രാമീണനുമുള്‍പ്പെടെ നാലുപേര്‍ മരിച്ചു. ആറുപേര്‍ക്കു പരിക്കേറ്റു. ജന്‍ഭായിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് സംഘം ഇന്നലെ രാവിലെ ഏഴരയോടെയാണു നക്സലുകളുടെ കുഴിംബോബ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ ബിഎസ്എഫ് അസിസ്റന്‍ഡ് കമന്‍ഡാന്റ് അശോക് കുമാര്‍ ഉള്‍പ്പെടെയുള്ളവരെ മല്‍കാന്‍ഗിരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സബ് ഇന്‍സ്പെക്ടറും ഹെഡ്കോണ്‍സ്റബിളും ഉള്‍പ്പെടെയുള്ളവരാണു മരണമടഞ്ഞത്.

ആക്രമണത്തെത്തുടര്‍ന്നു പ്രദേശത്തു പുതിയ ബിഎസ്എഫ് സംഘത്തെ നിയോഗിച്ചു. ജന്‍ഭായിയിലെ പാലം നിര്‍മിക്കുന്ന സ്ഥലത്തുനിന്നു ചിത്രകൊണ്ട റിസര്‍വോയറിലൂടെ ബോട്ടില്‍ ചിന്താംദോലിഘട്ടിലേക്കു പോവുകയായിരുന്നു ബിഎസ്എഫ് സൈനികരാണ് ആക്രമിക്കപ്പെട്ടത്. ബോംബ് സ്ഫോടനത്തിനുപിന്നാലെ സമീപത്തുണ്ടായിരുന്ന മാവോയിസ്റുകള്‍ ബിഎസ്എഫ് സംഘത്തിനു നേരെ നിറയൊഴിക്കുകയും ചെയ്തു. ബിഎസ്എഫ് സംഘം തിരിച്ചുവെടിവച്ചു.


പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മൂന്നു ജവാന്മാരുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒഡീഷയില്‍ ബിഎസ്എഫ് ജവാന്മാര്‍ക്കു നേരെയുണ്ടായ നക്സല്‍ ആക്രമണത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അപലപിച്ചു. മരണമടഞ്ഞവരുടെ കുടുംബാംഗളുടെ ദുഃഖം പങ്കുവയ്ക്കുന്നതായും അവര്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.