വിഴിഞ്ഞം: ഹരിത ട്രൈബ്യൂണലിനു സുപ്രീംകോടതി വിമര്‍ശനം
വിഴിഞ്ഞം: ഹരിത ട്രൈബ്യൂണലിനു സുപ്രീംകോടതി വിമര്‍ശനം
Thursday, August 27, 2015 12:39 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരേയുള്ള കേസില്‍ ഹര്‍ജി പരിഗണിക്കാന്‍ തീരുമാനിച്ച ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ചിനു സുപ്രീംകോടതിയുടെ വിമര്‍ശനം. സൂര്യനു താഴെയുള്ള എല്ലാ വിഷയങ്ങളിലും ഇടപെടാന്‍ ട്രൈബ്യൂണലിന് അധികാരമുണ്േടായെന്നു ചീഫ് ജസ്റീസ് എച്ച്.എല്‍. ദത്തു അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. ട്രൈബ്യൂണലിനു സഹജമായ അധികാരമല്ല, നിയമപരമായ അധികാരം മാത്രമാണുള്ളതെന്നും ഹൈക്കോടതിക്കു തുല്യമായ അധികാരമുണ്െടന്നു കരുതാനാവില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം പദ്ധതിക്കു പാരിസ്ഥിതിക അനുമതി നല്‍കിയതിനെയും അതിനായി തീരദേശ നിയമ വിജ്ഞാപനങ്ങളില്‍ ഇളവ് നല്‍കിയതിനും എതിരേ നല്‍കിയ പരാതികളില്‍ വാദം കേള്‍ക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച് തീരുമാനിച്ചതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. ഹര്‍ജി പരിഗണിച്ചിരുന്നത് ഹരിത ട്രൈബ്യൂണലിന്റെ ചെന്നൈ ബെഞ്ചായിരുന്നെന്നും ഹര്‍ജിക്കാരായ തുറമുഖം അധികൃതരും സംസ്ഥാന സര്‍ക്കാരും ചൂണ്ടിക്കാട്ടി.

ഇന്നലെ കേസ് പരിഗണിച്ചയുടന്‍ വിഴിഞ്ഞം പദ്ധതിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ട കാര്യം തുറമുഖ കമ്പനിക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. പദ്ധതിക്കെതിരായ പരാതിക്കാര്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാരിനു വേണ്ടി ഹാജരായ കൃഷ്ണന്‍ വേണുഗോപാലും ആവശ്യപ്പെട്ടു.


എന്നാല്‍, വാദം നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നും വാദം തുടങ്ങാവുന്നതാണെന്നും പരാതിക്കാര്‍ക്കു വേണ്ടി രാജ് പഞ്ച്വാനി വ്യക്തമാക്കി. പദ്ധതിയുമായി ബന്ധപ്പെട്ട വസ്തുതകളിലേക്കു പോകേണ്ടതില്ലെന്നും നിയമപരമായ വിഷയങ്ങള്‍ മാത്രം പരിഗണിച്ചാല്‍ മതിയാകുമെന്നും കോടതി അഭിപ്രായപ്പെട്ടെങ്കിലും വസ്തുതകള്‍ കൂടി പരിഗണിക്കണമെന്നു രാജ് പഞ്ച്വാനി വാദിച്ചു. അതിന് ആവശ്യമായ സമയം നല്‍കിയേ മതിയാകുവെന്ന് കോടതി വ്യക്തമാക്കി. തുടര്‍ന്നാണു ട്രൈബ്യൂണലിനെതിരേ കോടതി വിമര്‍ശനം നടത്തിയത്.

എന്നാല്‍, ട്രൈബ്യൂണലിന് അധികാരമുണ്െടന്ന് സുപ്രീംകോടതിയുടെ തന്നെ രണ്ടു വിധികളില്‍ വ്യക്തമാക്കിയിട്ടുണ്െടന്നു രാജ് പഞ്ച്വാനി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും ഇതുവരെ സ്വീകരിച്ച നടപടികള്‍ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തുറമുഖ കമ്പനിക്കും കോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.