തട്ടം താഴെ വീണതിനു ബാലികയെ പിതാവ് തറയിലെറിഞ്ഞു കൊന്നു
തട്ടം താഴെ വീണതിനു ബാലികയെ പിതാവ് തറയിലെറിഞ്ഞു കൊന്നു
Sunday, October 4, 2015 12:13 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഭക്ഷണ സമയത്ത് തട്ടം തലയില്‍ ഇട്ടില്ലെന്നാരോപിച്ചു നാലു വയസുകാരിയെ പിതാവ് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണു ദാരുണ സംഭവം . നാലു വയസുകാരി ഫര്‍ഹീന്‍ അമ്മ നയീമിനോടൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ദുപ്പട്ട തലയില്‍ നിന്നു താഴേക്കു വീണു പോയിരുന്നു. ഇതില്‍ കുപിതനായാണ് പിതാവ് ജാഫര്‍ ഹുസൈന്‍ പിഞ്ചുകുട്ടിയെ തറയിലെറിഞ്ഞു കൊന്നത്. ഇയാള്‍ മാനസിക ആസ്വാസ്ഥ്യമുള്ള ആളാണെന്നു പരിസരവാസികള്‍ പറയുന്നു.

മറ്റു കുടുംബാംഗങ്ങളുടെ കണ്‍മുന്നില്‍ വച്ചായിരുന്നു ജാഫര്‍ ഹുസൈന്‍ ഒന്നിലേറെ തവണ മകളെ നിലത്തേക്കെറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. സംഭവത്തിന് താന്‍ ദൃക്സാക്ഷിയാണെന്ന് ഉത്തര്‍പ്രദേശ് പോലീസിന് മാതാവ് നയീം മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയെ വീട്ടിനുള്ളില്‍ തന്നെ കുഴിച്ചു മൂടാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും താന്‍ തടഞ്ഞെന്നും ഇവര്‍ പറഞ്ഞു. ജാഫര്‍ ഹുസൈനെ അറസ്റു ചെയ്തതായി ഉത്തര്‍പ്രദേശ് പോലീസ് സൂപ്രണ്ട് ബി.കെ ശ്രീവാസ്തവ പറഞ്ഞു.


ഹുസൈന്‍ ഭാര്യ നയീമിനും നാലു മക്കള്‍ക്കൊപ്പവുമാണ് താമസം. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇയാള്‍ മറ്റു ബന്ധുക്കളുമായി അടുപ്പമൊന്നും പുലര്‍ത്തിയിരുന്നില്ലെന്നും സമീപവാസികള്‍ പറയുന്നു. നാലു കുട്ടികളില്‍ മൂത്തത് അഞ്ചു വയസുള്ള ആണ്‍കുട്ടിയാണ്. പത്തുമാസം പ്രായമുള്ള കുട്ടിയാണ് ഏറ്റവും ഇളയത്.

കടുത്ത ദാരിദ്യ്രത്തിലാണ് ഇവരുടെ കുടുംബം കഴിഞ്ഞു വന്നിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ അയല്‍വാസികള്‍ സംഭവമറിഞ്ഞ് മൂന്നുമണിക്കൂറിനു ശേഷം പോലീസ് എത്തുന്നതു വരെ ഹുസൈന്റെ വീട്ടിനുള്ളിലേക്കു പ്രവേശിച്ചിരുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.