പൂന ഇന്‍സ്റിറ്റ്യൂട്ട്: ചര്‍ച്ച പരാജയപ്പെട്ടു, ഇനി 10ന്
Thursday, October 8, 2015 12:07 AM IST
മുംബൈ: മൂന്നുമാസത്തിലേറെയായി സമരം നടത്തുന്ന പൂന ഫിലിം ഇന്‍സ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളുടെ പ്രതിനിധികളും സര്‍ക്കാരും ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല. പ്രശ്നപരിഹാരത്തെക്കുറിച്ച് ഇനി മറ്റന്നാള്‍ ചര്‍ച്ചനടക്കും. ഫിലിം ഡിവിഷന്‍ ഓഫീസില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ചര്‍ച്ച.

അമിതാഭ് ബച്ചന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ഒഴിവാക്കി, സീരിയല്‍നടനും ബിജെപി പ്രവര്‍ത്തകനുമായ ഗജേന്ദ്ര ചൌഹാനെ ചെയര്‍മാന്‍ സ്ഥാനത്തേക്കു നിയമിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു ക്ളാസ് ബഹിഷ്കരിച്ച് നടത്തുന്ന സമരം 100ദിവസങ്ങളിലേറെ പിന്നിട്ടു. വകുപ്പ് സെക്രട്ടറി സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംഘത്തില്‍ ഫിലിംസ് ജോയിന്റ് സെക്രട്ടറി കെ. സഞ്ജയ് മൂര്‍ത്തി, ഫിലിംസ് ഡിവിഷന്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് ശര്‍മ, ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രശാന്ത് പത്രബേ, രജിസ്ട്രാര്‍ യു.സി ബോദ്കെ എന്നിവരാണുണ്ടായിരുന്നത്. വിദ്യാര്‍ഥികളെ പ്രതിനിധീകരിച്ച് ഏഴുപേരും പൂര്‍വവിദ്യാര്‍ഥി പ്രതിനിധി അരുണ രാജെയുമാണ് എതിര്‍ സംഘത്തിലുണ്ടായിരുന്നത്. മറ്റന്നാള്‍ നടക്കുന്ന അടുത്ത ഘട്ടം ചര്‍ച്ചയില്‍ ഗുണപരമായ തീരുമാനമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി വിദ്യാര്‍ഥിസംഘത്തിന്റെ വക്താവ് വികാസ് ഉര്‍സ് അഭിപ്രായപ്പെട്ടു.

ഗജേന്ദ്ര ചൌഹാനെ നീക്കി പകരം താത്കാലിക സംവിധാനം നടപ്പാക്കി പ്രശ്നം പരിഹരിക്കുന്നതിനേക്കുറിച്ച് കഴിഞ്ഞദിവസം വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് വിദ്യാര്‍ഥികളില്‍നിന്നുള്ള അഭിപ്രായം തേടിയിരുന്നു. വിദ്യാര്‍ഥികള്‍ ഇക്കാര്യത്തില്‍ അനുകൂലനിലപാട് അറിയിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.