ഇന്ത്യാക്കാരിയുടെ കൈ വെട്ടിയത് അംഗീകരിക്കാനാവില്ലെന്നു സുഷമ സ്വരാജ്
ഇന്ത്യാക്കാരിയുടെ കൈ വെട്ടിയത് അംഗീകരിക്കാനാവില്ലെന്നു സുഷമ സ്വരാജ്
Saturday, October 10, 2015 12:42 AM IST
ന്യൂഡല്‍ഹി: സൌദി അറേബ്യയില്‍ തമിഴ്നാട് സ്വദേശിനിയായ വീട്ടുജോലിക്കാരി കസ്തൂരി മുനിരത്നത്തിന്റെ കൈവെട്ടിമാറ്റിയ സംഭവം അംഗീകരിക്കാനാവില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇന്ത്യാക്കാരിയോടു പൈശാചികമായിട്ടാണു പെരുമാറിയത്. ഈ അതിക്രമത്തെ ഇന്ത്യ വളരെ ഗൌരവത്തോടെയാണു വീക്ഷിക്കുന്നത്- സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ഇന്ത്യന്‍ എംബസി കസ്തൂരി മുനിരത്നവുമായി സമ്പര്‍ക്കത്തിലാണെന്നും സൌദി അധികൃതരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്െടന്നും വിദേശകാര്യമന്ത്രി അറിയിച്ചു. രണ്ടുമാസം മുന്‍പു സൌദി അറേബ്യയില്‍ വീട്ടുവേലയ്ക്കെത്തിയ തമിഴ്നാട് സ്വദേശിനിയെ വലതുകൈ പൂര്‍ണമായും അറ്റുപോയ നിലയില്‍ കഴിഞ്ഞ ദിവസമാണു റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തമിഴ്നാട് നോര്‍ത്ത് ആര്‍ക്കാട് ജില്ലയിലെ കാട്പാടിക്കടുത്ത് മൂങ്കിലേരി സ്വദേശിനിയായ കസ്തൂരി മുനിരത്നത്തെ (55) വലതുകൈ പൂര്‍ണമായും നഷ്ടപ്പെട്ട നിലയിലും കാലിനും ശരീരഭാഗങ്ങളിലും പരിക്കുകളോടെയുമാണ് റിയാദിലെ കിംഗ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഒളിച്ചോടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ പിടികൂടിയ സ്പോണ്‍സറാണു വലതുകൈ വെട്ടിമാറ്റിയതെന്നു കസ്തൂരി മുനിരത്നം പറഞ്ഞു.


ആദ്യം ദമാമിലായിരുന്നു ഇവര്‍ക്ക് ജോലി. പിന്നീടു റിയാദില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ ജോലിക്കുനിര്‍ത്തി. ഇവിടെ കൊടിയ പീഡനമാണ് അനുഭവിക്കേണ്ടിവന്നത്. അവസാന രക്ഷയെന്ന നിലയ്ക്ക് ഒളിച്ചോടി പോലീസ് സ്റേഷനില്‍ അഭയംപ്രാപിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൂട്ടിയിട്ട മുറിയില്‍നിന്നു തുണി കൂട്ടിക്കെട്ടി ജനല്‍വഴി രക്ഷപ്പെടാനായിരുന്നു ശ്രമം. ഇതറിഞ്ഞ സ്പോണ്‍സറായ വീട്ടമ്മ കത്തിക്കൊണ്ട് വലതുകൈയില്‍ വെട്ടുകയായിരുന്നു. ബോധം നഷ്ടപ്പെട്ട കസ്തൂരിയെ റെഡ് ക്രെസന്റ് അധികൃതരാണ് ആശുപത്രിയിലെത്തിച്ചത്. രക്തസ്രാവം നിലക്കാത്തതിനാല്‍ അറ്റുപോയ കൈ തുന്നിച്ചേര്‍ക്കാന്‍ സാധിച്ചില്ല. പരിക്കേറ്റ കാലിനും കൈക്കും ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. ഹൈ അല്‍ സഫ പോലീസ് വിശദമായ അന്വേഷണത്തിനു സൌദി അന്വേഷണ ബ്യൂറോയ്ക്ക് കേസ് കൈമാറി. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ കസ്തൂരി മുനിരത്നത്തെ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചതായി വിദേശകാര്യമന്ത്രാലയ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. മാറാരോഗിയായ ഭര്‍ത്താവും മൂന്നു പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റാനാണു കസ്തൂരി സൌദിയില്‍ വീട്ടുജോലിക്കെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.