ഹെഡ്ലിയുടെ മുന്‍ഭാര്യയെ ചോദ്യംചെയ്യാന്‍ വീണ്ടും എന്‍ഐഎ ശ്രമം
Monday, November 30, 2015 12:53 AM IST
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ട് രാജ്യാന്തര കുറ്റവാളി ഡേവിഡ് ഹെഡ്ലിയെ ചോദ്യം ചെയ്യാനുള്ള അവസരത്തിനായി ദേശീയ രഹസ്യാന്വേഷണ വിഭാഗം (എന്‍ഐഎ) ശ്രമം തുടരുന്നു.

ഇതോടൊപ്പം ഹെഡ്ലിയുടെ മുന്‍ഭാര്യ മൊറോക്കോ സ്വദേശിയായ ഫൈസ ഔത്തല്‍ഹയെയും ചോദ്യം ചെയ്യാനുള്ള അവസരത്തിനായി എന്‍ഐഎ വീണ്ടും അഭ്യര്‍ഥന അയച്ചു.

2012ല്‍ എന്‍ഐഎ അയച്ച കത്തിനു മറുപടിയായി ഫൈസയെ ചോദ്യം ചെയ്യുന്ന ശബ്ദരേഖ ഇന്ത്യക്കു മൊറോക്കോ കൈമാറിയതോടെയാണ് എന്‍ഐഎ പുതിയ നീക്കം നടത്തിയത്. ഹെഡ്ലിക്കു ലഷ്കര്‍-ഇ-തോയ്ബയുമായുള്ള ബന്ധത്തെക്കുറിച്ചു മനസിലാക്കാനാണ് എന്‍ഐഎ ശ്രമം.

മുംബൈ ഭീകരാക്രമണം നടന്ന താജ് ഹോട്ടലില്‍ ഹെഡ്ലിയും ഫൈസയും സന്ദര്‍ശനം നടത്തിയിരുന്നു. അമേരിക്കന്‍ അന്വേഷണ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 35 വര്‍ഷം തടവിനു ശിക്ഷിക്കപ്പെട്ട ഹെഡ്ലി ഷിക്കാഗോയിലെ ജയിലിലാണിപ്പോള്‍. ഹെഡ്ലിയെ വിട്ടുകിട്ടാന്‍ ഇന്ത്യ അമേരിക്കയോടു നേരത്തേ അഭ്യര്‍ഥിച്ചിരുന്നു.


2007 ഫെബ്രുവരിയിലാണ് അമേരിക്കന്‍ സ്വദേശിയായ ഹെഡ്ലിയെ ഫൈസ വിവാഹം കഴിച്ചത്. 2008ല്‍ ഹെഡ്ലിയില്‍നിന്നു വിവാഹമോചിതയായി.പാക്കിസ്ഥാനില്‍ ആയിരിക്കുമ്പോള്‍ ഹെഡ്ലിയെക്കുറിച്ചു ലഷ്കര്‍ ഭീകരന്‍ ഹാഫിസ് സയീദിനോട് ഫൈസ പരാതിപ്പെട്ടിരുന്നു.

ഇസ്ലാമാബാദിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയത്തിലും അമ്പത്തിരണ്ടുകാരനായ ഹെഡ്ലിയെക്കുറിച്ച് ഇവര്‍ പരാതി നല്കിയതായാണു റിപ്പോര്‍ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.