കാര്‍ട്ടൂണിസ്റ് സുധീര്‍ തായ്ലംഗ് അന്തരിച്ചു
കാര്‍ട്ടൂണിസ്റ് സുധീര്‍ തായ്ലംഗ് അന്തരിച്ചു
Sunday, February 7, 2016 12:50 AM IST
ന്യൂഡല്‍ഹി: പ്രശസ്ത കാര്‍ട്ടൂണിസ്റ് സുധീര്‍ തായ്ലംഗ് അന്തരിച്ചു. അര്‍ബുദബാധയെത്തുടര്‍ന്നു രണ്ടു വര്‍ഷമായി ചികിത്സയിലായിരുന്നു 56കാരനായ ഈ പ്രതിഭ. ഡല്‍ഹി മയൂര്‍ വിഹാറിലെ വസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം. ഭാര്യയും മകളും സമീപമുണ്ടായിരുന്നു. രോഗം കലശലായതിനെത്തുടര്‍ന്നു കഴിഞ്ഞ ഡിസംബറിലാണ് സുധിര്‍ തായ്ലംഗിനെ ഗുഡ്ഗാവിലെ മേതാന്ദ മെഡിസിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസം മുമ്പ് വീട്ടിലേക്കു തിരിച്ചയച്ചു. ഏഷ്യന്‍ ഏജ് ദിനപത്രത്തിലാണ് ഏറ്റവുമൊടുവില്‍ സുധീര്‍ തായ്ലംഗ് പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ ഹിന്ദുസ്ഥാന്‍ ടൈംസ്, ദി ഇന്ത്യന്‍ എക്സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പ്രമുഖപത്രങ്ങളിലെല്ലാം സുധീര്‍ തായ്ലാംഗ് ഇന്ത്യന്‍ രാഷ്ട്രീയത്തെ ആക്ഷേപ ഹാസ്യത്തിലൂടെ ചിത്രീകരിച്ചിരുന്നു.

രാജസ്ഥാനിലെ ബിക്കാനിറില്‍ 1960 ഫെബ്രുവരി 26 നാണ് ജനനം. പത്താംവയസില്‍ ആദ്യ കാര്‍ട്ടൂണ്‍ അച്ചടിമഷി പുരണ്ടുവന്നു. 1982 ല്‍ മുംബൈയില്‍ ഇലസ്ട്രേറ്റഡ് വീക്കിലിയില്‍ ചേര്‍ന്നു. ചെറുപ്രായത്തില്‍ ടിന്‍ ടിനും ഫാന്റവും ഉള്‍പ്പെടെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളോടു തോന്നിയ അഭിനിവേശമാണു തന്നെ കാര്‍ട്ടൂണിസ്റ് ആക്കിയതെന്നു സുധീര്‍ തായ്ലംഗ് അനുസ്മരിച്ചിരുന്നു. കാര്‍ട്ടൂണ്‍ രചനകളുടെ പേരില്‍ 2004ല്‍ രാജ്യം പദ്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, അടല്‍ ബിഹാരി വാജ്പേയി, പി.വി. നരസിംഹറാവു, ഡോ.മന്‍മോഹന്‍ സിംഗ്, നരേന്ദ്രമോദി തുടങ്ങിയ നേതാക്കളെല്ലാം സുധീര്‍ തായ്ലംഗിന്റെ വരയുടെ ശക്തിയറിഞ്ഞവരാണ്. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിനെക്കുറിച്ച് അടുത്തിടെ പുറത്തിറക്കിയ 'നോ' എന്ന പുസ്തകം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഉള്‍പ്പെടെ പ്രമുഖര്‍ സുധീര്‍ തായ്ലംഗിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.