കേന്ദ്രത്തോടു സുപ്രീംകോടതി വിശദീകരണം തേടി
Wednesday, April 27, 2016 12:58 PM IST
<ആ>ജിജി ലൂക്കോസ്

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നടപടിയിൽ കേന്ദ്ര സർക്കാരിനോടു സുപ്രീംകോടതി വിശദീകരണം തേടി. ഏഴ് ചോദ്യങ്ങൾക്കുള്ള വിശദീകരണമാണു ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തേടിയത്.

കേസിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ രണ്ടംഗ ബെഞ്ച്, അതുവരെ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന് സ്റ്റേ തുടരുമെന്നും വ്യക്‌തമാക്കി. ഹൈക്കോടതി ഉത്തരവിന് ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്നും 29നു നിയമസഭയിൽ വിശ്വാസം തേടണമെന്നുമുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അതിനാൽ നാളെ നിയമസഭ ചേരില്ല.

1. നിയമസഭയുടെ അധിപൻ സ്പീക്കറാണെന്നിരിക്കേ, വിശ്വാസം തെളിയിക്കാൻ താമസിച്ചെന്ന പേരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്താൻ കേന്ദ്രത്തിനാവുമോ? 2. എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതു പ്രശ്നമാക്കി രാഷ്ട്രപതിഭരണം ഏർപ്പെടുത്താനാവുമോ? 3. നിയമസഭയിലെ നടപടികളാണു ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കിയതെങ്കിൽ രാഷ്ട്രപതി ഭരണം സാധ്യമോ, 4. ഭരണഘടനയുടെ 175 (രണ്ട്) അനുച്ഛേദ പ്രകാരം വിശ്വാസ വോട്ട് തേടുന്നതിനു ഗവർണർക്കു നിർദേശം നൽകാനാവുമോ, 5. ഗവർണറും സ്പീക്കറും ഭരണഘടനാ പദവി വഹിക്കുന്നവരായതിനാൽ വോട്ട് വിഭജനം സംബന്ധിച്ചു സ്പീക്കർ തീരുമാനമെടുക്കണമെന്നു നിർദേശിക്കാൻ ഗവർണർക്കാവുമോ 6. ധനബിൽ പരാജയപ്പെട്ടാൽ സർക്കാർ പുറത്തുപോകണമെന്നാണ് ചട്ടം. എന്നാൽ, ധനബിൽ പാസായില്ലെന്ന് സ്പീക്കർ പറയാൻ തയാറായില്ലെങ്കിൽ ആർക്കാണ് പറയാൻ അധികാരമുള്ളത്? എന്നീ ചോദ്യങ്ങളിൽ വിശദീകരണം നൽകാനാണു കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറലിനോടു നിർദേശിച്ചത്.


അതേസമയം, രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിലൂടെ അടിയന്തര സാഹചര്യമാണു ഉണ്ടാക്കിയിരിക്കുന്നതെന്നു രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനു മുമ്പ് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു നിലനിൽക്കുന്നതിനുള്ള അവസാന നീക്കങ്ങളും പൂർത്തിയാക്കണമെന്നും അതിനുള്ള അവസരം ഒരുക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയതും കോടതി പരിഗണിച്ചു. തങ്ങൾ ഉയർത്തിയ ഭരണഘടനാപരമായ ചോദ്യങ്ങൾക്കു കൃത്യമായ വിശദീകരണം നൽകിയില്ലെങ്കിൽ ഉത്തരവ് പരിഷ്കരിച്ച് വിശ്വാസ വോട്ടെടുപ്പ് നടത്താൻ ഉത്തരവിടുമെന്നും കോടതി അഭിപ്രായപ്പെട്ടു. മേയ് മൂന്നിനു വാദം തുടങ്ങി ആറിനു പൂർത്തിയാക്കുമെന്നും കോടതി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.